ഡാലസ്: ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിൽ ഇന്ന് പോർച്ചുഗലും സ്പെയ്നും തമ്മിലുള്ള പോരാട്ടത്തിനായി നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 18കാരനായ ലാമിൻ യമാലും ഏറ്റുമുട്ടുമ്പോൾ പ്രീ ക്വാർട്ടർ ഫൈനൽ മത്സരം തലമുറകളുടെ പോരാട്ടമായി മാറും. ഇതിനിടെ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റൊണാൾഡോ.
'ഞാൻ മുൻപ് എങ്ങനെയായിരുന്നോ, ഇപ്പോൾ അങ്ങനെയുള്ള കളിക്കാരനല്ല. എന്നാൽ ഞാൻ തീരെ മോശവുമല്ല. ഗോൾ നേടാൻ ഞാൻ എപ്പോഴും എന്റെ ശരീരവും ആത്മാവും പൂർണമായി സമർപ്പിക്കാറുണ്ട്. കളിച്ചാലും ഇല്ലെങ്കിലും എനിക്കെപ്പോഴും നിർണായക പങ്ക് വഹിക്കാനുണ്ടാകും. എനിക്കെപ്പോ നിർത്തണമെന്ന് തോന്നുവോ അപ്പോൾ നിർത്തും, അല്ലാതെ നിങ്ങൾ പറയുമ്പോഴല്ല. ഇതിനത്രയും പ്രാധാന്യമില്ലാത്തതിനാൽതന്നെ കൂടുതൽ ശ്രദ്ധ നൽകാനും താത്‌പര്യപ്പെടുന്നില്ല.
23 വർഷമായി നിങ്ങളെന്നെ കൊല്ലാൻ ശ്രമിക്കുകയാണ്. അതുവെറും സമയം പാഴാക്കലാണ്. എന്നാൽ നിങ്ങൾ വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കിതിപ്പോൾ ശീലമായി. ലോകകപ്പ് ജയിച്ചതുകൊണ്ട് ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് കൂടുതലോ കുറവോ ആകാൻ പോകുന്നില്ല.
കാര്യങ്ങൾ എത്രത്തോളം ആപേക്ഷികമാണെന്ന് മനസിലാക്കാൻ പ്രായം പക്വതയും അനുഭവവും നൽകുന്നു. 40 വയസ് തികഞ്ഞതിനുശേഷം എനിക്ക് അനുഭവപ്പെടുന്ന ആക്രമണങ്ങൾക്ക് പോലും ഞാൻ നന്ദിയുള്ളവനാണ്. വിമർശനം നിങ്ങളെ വളരാൻ സഹായിക്കുന്നു.
നാളെ എന്തുതന്നെ സംഭവിച്ചാലും ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമായ ബോദ്ധ്യത്തോടെ മടങ്ങും. 100 ശതമാനമല്ല, 1000 ശതമാനം വ്യക്തമാണത്. കാരണം ജീവിതത്തിലും ഫുട്ബോളിലും ഞാൻ എല്ലാം നൽകി. നാളെത്തേത് വലിയൊരു പോരാട്ടമായിരിക്കും. നമ്മുക്ക് വലിയ വിശ്വാസവും ധൈര്യവും ഉണ്ടാകേണ്ടതുണ്ട്'- റൊണാൾഡോ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |