
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂപൂരിൽ 12കാരിയെ മാനഭംഗപ്പെടുത്തി ചാക്കിൽ കെട്ടി കുളത്തിലെഞ്ഞത് ജീവനോടെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണ്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയായത്. സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കടിച്ചു കീറിയതിന്റെയും നഖങ്ങളുടെ പാടുകളുമുണ്ടായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ചയാണ് കൂട്ടുകാരിക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം, കുറ്റവാളിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്നെന്നാണ് വിവരം.
ഇതിനിടെ നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഇത് പ്രകാരം മുഖ്യപ്രതിയെ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
വീട്ടു തടങ്കലിലെന്ന് മമത
12കാരിയെ മാനഭംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാനിറങ്ങിയ മമതാ ബാനർജിയെ വീട്ടു തടങ്കലിലാക്കിയെന്ന് തൃണമൂൽ. പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കുന്നത് തടയാൻ സംസ്ഥാന ഭരണകൂടം വീട്ടു തടങ്കലിലാക്കിയെന്നാണ് ആരോപണം. നൂറുകണക്കിന് പൊലീസുകാരെ വീടിനു മുന്നിൽ വിന്ന്യസിച്ചെന്നും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും മമത പറഞ്ഞു. മമതയെ ഇങ്ങനെ തളച്ചിടാൻ കഴിയില്ലെന്ന് പാർട്ടി എം.പി ഡോളാ സെൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |