
ബംഗളൂരു: ഒരു പാലം വലിയ ലോകത്തേക്കുള്ള കാൽവയ്പാണ്. അങ്ങനെ രാജ്യത്തെ അനേകം ഗ്രാമങ്ങൾക്ക് ലോകം കാട്ടിക്കൊടുത്ത പ്രതിഭയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഗിരീഷ് ഭരദ്വാജ് (76). ഹൃദ്രോഗത്തെത്തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച കർണാടകയിലെ സുള്യയിലെ അദ്ദേഹത്തിന്റെ വസതിക്കുസമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.
കോൺക്രീറ്റ് പാലങ്ങൾ സജീവമാകുംമുമ്പ് നദികൾക്കും കുന്നുകൾക്കുമിടയിൽ തൂക്കുപാലങ്ങൾ നിർമ്മിക്കുകയും ആയിരങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുകയും ചെയ്തത് ഗിരീഷ് ഭരദ്വാജാണ്. ഇതോടെ പല ഗ്രാമീണർക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമൊക്കെയായി നഗരങ്ങളിലെത്താനായി. അദ്ദേഹത്തെ രാജ്യം സ്നേഹത്തോടെ വിളിച്ചു, 'ബ്രിജ്മാൻ". കുറഞ്ഞ ചെലവിൽ 143തൂക്കുപാലങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. കേരളത്തിൽ മാത്രം 32 പാലങ്ങൾ നിർമ്മിച്ചു. 1989ൽ സ്വന്തം നാട്ടിലെ ജനങ്ങൾക്കുവേണ്ടിയാണ് പാലം നിർമ്മാണം ആരംഭിച്ചത്. പയസ്വിനി നദി കടക്കുക പ്രയാസമായിരുന്ന ജനതയ്ക്കുവേണ്ടി ഒരു പാലം. മരങ്ങളെ ബന്ധിപ്പിച്ചായിരുന്നു നിർമ്മാണം. പല വിദേശ രാജ്യങ്ങളും അദ്ദേഹത്തെ ക്ഷണിച്ചു. 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ബെളഗാവി വിശ്വേശരായ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
സുള്യയിലാണ് വിദ്യാഭ്യാസം. മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽനിന്ന് പ്രീ ഡിഗ്രിയും മാണ്ഡ്യ പി.ഇ.എസ് കോളജിൽനിന്ന് എൻജിനിയറിംഗിൽ ബിരുദവും നേടി. മെറ്റൽ ഫാബ്രിക്കേഷനിലാണ് കരിയർ ആരംഭിക്കുന്നത്. ഭാര്യ ഉഷ. മക്കൾ: രസ്യ, പതഞ്ജലി, സുദർശൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |