ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ച നാലുകുട്ടികളും മരിച്ചു. മാണ്ട്ല ജില്ലയിലെ ബിച്ചിയ ബ്ലോക്കിന് കീഴിലുള്ള നൈഗൻവ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം നടന്നത്.
രജനി സിംഗ്രാം എന്ന 28 കാരിയുടെ കുട്ടികളാണ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എത്രയും വേഗം യുവതിയെ ആശുപത്രിയിൽ എത്തിക്കാനായി ബന്ധുക്കൾ സർക്കാർ ആംബുലൻസിനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് ബന്ധുക്കൾ ഓട്ടോറിക്ഷ വിളിച്ച് യുവതിയുമായി ഘുട്ടാസ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ ബിച്ചിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് എത്തിക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ യുവതി ഓട്ടോറിക്ഷയ്‌ക്കുള്ളിൽവച്ച് തന്നെ കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിയ്‌ക്കുമാണ് യുവതി ജന്മം നൽകിയത്.
കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്ന് കുട്ടികളുടെ ആരോഗ്യനില വഷളാവുകയും നാല് പേരും മരണപ്പെടുകയുമായിരുന്നു എന്ന് കുടുംബം പറഞ്ഞു. ആംബുലൻസ് ലഭിക്കാത്തതും അടിയന്തരമായി ചികിത്സ ലഭിക്കാത്തതുമാണ് കുട്ടികൾ മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ യുവതി ഏകദേശം 30 ആഴ്ച ഗർഭിണിയായിരുന്നുവെന്നും കുഞ്ഞുങ്ങൾ മാസം തികയാതെയാണ് ജനിച്ചതെന്നും ബിച്ചിയ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനൂപ് കുമാർ ഭാരതി പറഞ്ഞു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Four premature babies died in Madhya Pradesh after their 28-year-old mother, Rajani Singram, gave birth in an auto-rickshaw. Relatives resorted to an auto-rickshaw for transport after an ambulance was reportedly unavailable. The incident took place in Naiganwa village, Mandla district. The family blamed the lack of urgent medical aid; an official cited premature birth at 30 weeks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |