
ഹൈദരാബാദ്: വനം മന്ത്രി കെ. സുരേഖയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. സുരേഖയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ശുപാർശ ഗവർണർക്ക് അയച്ചു. മുഖ്യമന്ത്രിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരേ സുരേഖയുടെ മകൾ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണിത്.
സുരേഖയുടെ മകൾ സുഷ്മിത പൊതുപരിപാടിക്കിടെയാണ് രേവന്തിനെയുൾപ്പെടെ വിമർശിച്ചത്. പർകൽ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന രേവന്തിന്റെ പ്രസ്താവനയാണ് സുഷ്മിതയെ ചൊടിപ്പിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ പർകലിൽ മത്സരിക്കാൻ സുഷ്മിതയ്ക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് 74കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് രേവന്ത് ജനങ്ങളോട് അഭ്യർത്ഥിച്ചത്.
സുഷ്മിതയുടെ വിമർശനത്തിനു പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ മന്ത്രി സുരേഖയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടു. സുരേഖയോട് പാർട്ടി അച്ചടക്കസമിതി വിശദീകരണം തേടുകയും ചെയ്തു. അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് നടപടി എടുത്തതെന്ന് സുരേഖ പ്രതികരിച്ചു. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ജി.ചിന്നറെഡ്ഡിയുടെ നിയമനവും റദ്ദാക്കിയിട്ടുണ്ട്.
എന്റെ പ്രസ്താവന വ്യക്തിപരമായിരുന്നു. പാർട്ടിക്ക് എതിരായല്ല പറഞ്ഞത്. അമ്മയോട് അനീതിയാണ് കാട്ടിയത്. കടുത്ത സങ്കടമുണ്ട്.
-സുഷ്മിത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |