
ചെന്നൈ: സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തനിക്ക് ലഭിച്ച രാഷ്ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും അവർക്കെതിരായ മോശം പരാമർശങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും നിയമസഭയിൽ വിജയ് വ്യക്തമാക്കി. നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം.
'അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും അത് മറ്റുള്ളവരെ അപമാനിക്കുന്നതിനോ അധിക്ഷേപിക്കുന്നതിനോ ഉപയോഗിക്കരുത്. ദ്വയാർത്ഥത്തിൽ സംസാരിക്കുന്ന ചിലരെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വീടുകളിൽ എല്ലാവർക്കും അമ്മമാരും സഹോദരിമാരുമുണ്ട്. അതിനാൽ സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും' -വിജയ് നിയമസഭയിൽ പറഞ്ഞു.
തഞ്ചാവൂരിൽ നടന്ന പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെ പരാമർശിച്ച് നടത്തിയെന്നാരോപിക്കപ്പെടുന്ന ദ്വയാർത്ഥ പരാമർശമാണ് വിവാദമായത്. സംഭവത്തിൽ ഉദയനിധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ,താൻ തൃഷയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ വിശദീകരണം.
കരുണാനിധി, സ്റ്റാലിൻ എല്ലാം അഴിമതിക്കാർ
നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്‌പോരും ബഹളവും. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെല്ലാം അഴിമതിക്കാരാണെന്ന് വിജയ് ആരോപിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ സഭയിൽ എഴുന്നേറ്റ് നിന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
മുൻ സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ ജോലിക്ക് കോഴ ആരോപണം വിജയ് സഭയിൽ വീണ്ടും ഉന്നയിക്കുകയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. മുൻ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോഴേ വലിയ ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കി ഫയലുകൾ കൂടി തുറന്നാൽ എന്താകും സ്ഥിതിയെന്ന് ചോദിച്ചു. അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുത്. ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ടെന്നും വിജയ് പറഞ്ഞു.
വിമശിച്ച് ഉദയനിധി
വിജയ് നിയമസഭയിൽ നടത്തുന്നത് സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകളെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി.
'വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് വിപത്താണ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. പകരം 1970കളിലെ കാര്യങ്ങൾ പറഞ്ഞ് വിഷയം തിരിച്ചുവിടാന്നു. സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകൾ പറയുകയാണ് സഭയിൽ വിജയ് ചെയ്തത്. സർക്കാരിയ കമ്മിഷനെ കുറിച്ച് സഭയിൽ സംസാരിച്ച വിജയ്ക്ക് സർക്കാരിയ കമ്മിഷൻ എന്താണെന്ന് അറിയാമോയെന്ന് ഉദയനിധി ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ നോക്കി വായിക്കുകയാണ്" - ഉദയനിധി പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |