
ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന എൻ.ഡി.എ നിലപാടിനെ എതിർക്കില്ലെന്നും ബീഹാറിൽ ധൃതിപിടിച്ച് വേണ്ടെന്നും ജെ.ഡി.യു. ബീഹാറിലെ എൻ.ഡി.എ സഖ്യകക്ഷി ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും സമാന നിലപാടിലാണ്. അതേസമയം ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്യുകയാണ് ആന്ധ്രപ്രദേശിലെ സഖ്യകക്ഷിയായ ടി.ഡി.പിയും മഹാരാഷ്‌ട്രയിലെ ശിവസേനയും.
ഏകസിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ പാർട്ടി എംപിമാരുടെയും എൽ.എൽ.എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ലോക്‌സഭയിൽ ടി.ഡി.പിക്ക് 16ഉം ശിവസേനയ്ക്ക് 13 ഉം ജെ.ഡി.യുവിന് 12 ഉം അംഗങ്ങളാണുള്ളതിനാൽ നരേന്ദ്ര മോദി സർക്കാരിന് അവരുടെ പിന്തുണ പ്രധാനമാണ്. ബിഹാറിൽ ജെ.ഡി.യുവുമായും മഹാരാഷ്ട്രയിൽ ശിവസേനയുമായും ബി.ജെ.പി അധികാരം പങ്കിടുന്നു.
2029 ഓടെ എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പാർട്ടി അനുസരിക്കുമെന്ന് ടി.ഡി.പി ആന്ധ്രാപ്രദേശ് അദ്ധ്യക്ഷൻ പി ശ്രീനിവാസ റാവു പറഞ്ഞു. എൻ.ഡി.എ പങ്കാളികൾ എന്ന നിലയിൽ പ്രസ്താവന പാലിക്കാൻ ബാധ്യസ്ഥരാണ്. അതേസമയം ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് ഏകസിവിൽ കോഡിനെക്കുറിച്ച് പഠിക്കുമെന്നും ഒരു കാരണവുമില്ലാതെ എതിർക്കില്ലെന്നും ബീഹാർ ഉപമുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ വിജയ് കുമാർ ചൗധരി പറഞ്ഞു.
പിൻവാതിലിലൂടെ ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമത്തെ എതിർക്കുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞു. പാർലമെന്റിൽ പാസാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് സംസ്ഥാനങ്ങളിൽ ശ്രമിക്കുന്നത്. ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |