
മുംബയ്: ഒരു ഡോക്ടറുടെ വീഡിയോ പങ്കുവച്ച് ഹോമിയോപ്പതിക്ക് പിന്തുണ അറിയിച്ച നടി അനുഷ്ക ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഡോ. രാജൻ ശങ്കരനും നമിത ഥാപ്പറും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് പങ്കുവച്ചുകൊണ്ട് അനുഷ്ക ഹോമിയോപ്പതിയുെടെ ഗുണത്തെ കുറിച്ച് പരാമർശിച്ചത്.
"എന്റെ ജീവിതത്തിൽ ഹോമിയോപ്പതി ഒരു പ്രധാന പങ്ക് വഹിച്ചു, ആ യാത്രയിൽ ഡോ. രാജൻ ശങ്കരൻ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യത്തെ കുറിച്ചും സമാധാന പൂർണമായ മനസിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളെ ഞാൻ വളരെയധികം വിലമതിക്കുന്നു'- അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇങ്ങനെയാണ് കുറിച്ചത്. പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
'വിരാട് കൊഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമ ഇന്ത്യക്കാർക്ക് ഹോമിയോപ്പതി ശുപാർശ ചെയ്യുന്നു. തട്ടിപ്പ് ബാബമാരെ പ്രോത്സാഹിപ്പിക്കുന്നത് പോരാഞ്ഞിട്ട് അവർ ഇപ്പോൾ ഇന്ത്യക്കാരെ അശാസ്ത്രീയമായ തട്ടിപ്പ് മരുന്ന് ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നു. അവർക്ക് ആവശ്യത്തിന് പണം നൽകൂ, ഒരിക്കൽ അവർ ജനങ്ങളോട് ഇങ്ങനെ പറയും. നിങ്ങളുടെ എല്ലാ രോഗങ്ങളും ഭേദമാകാൻ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചാൽ മതി എന്ന്.'- മോഹിത് ചൗഹാനെന്ന വ്യക്തി വിമർശനവുമായി രംഗത്തെത്തി.
നിരവധി പേരാണ് കമന്റുകളുമായി പോസ്റ്റിന് താഴെ എത്തുന്നത്. 60 ദശലക്ഷത്തിലധികംപേർ ഫോളോ ചെയ്യുന്ന അനുഷ്കയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ നിരവധി ആളുകളെ സ്വാധീനിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |