മുംബയ്: ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ പകരക്കാരൻ ആരെന്ന ചർച്ചയാണ് സജീവമായത്. പരിക്ക് പൂർണമായി ഭേദമാകാത്തതിനെ തുടർന്നാണ് മത്സരങ്ങളിൽ നിന്ന് ബുംറയെ ഒഴിവാക്കിയത്. പകരം ജമ്മു കാശ്മീർ താരം ഔഖിബ് നബിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനായി കളിച്ച ഔഖിബ് നബിക്ക് ഇന്ത്യയുടെ സീനിയർ ടീമിലേക്കുള്ള ആദ്യ വിളിയാണിത്. കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള 29കാരനാണ് ഔഖിബ് നബി. പർവേസ് റസൂൽ, ഉമ്രാൻ മാലിക് എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിക്കപ്പെടുന്ന മൂന്നാമത്തെ കാശ്മീർ സ്വദേശിയാണ് ഇദ്ദേഹം.
രഞ്ജി ട്രോഫിയുടെ കഴിഞ്ഞ രണ്ട് സീസണുകളിലായി 104 വിക്കറ്റാണ് ഈ വലംകയ്യൻ പേസർ സ്വന്തമാക്കിയത്. ഇതിൽ 2025-26 സീസണിൽ മാത്രം 60 വിക്കറ്റുകൾ സ്വന്തമാക്കി. ജമ്മു കശ്മീരിന് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും നബിയാണ്. ബൗളിംഗിന് പുറമെ ബാറ്റിംഗിലും ടീമിന് സംഭാവന നൽകാൻ കഴിവുള്ള താരമായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ 'എ' ടീമിലും ഇദ്ദേഹം അംഗമായിരുന്നു.
അതേസമയം, ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ ഇതുവരെ പൂർണമായും മോചിതനായിട്ടില്ലെന്നും വേഗത്തിൽ മത്സരരംഗത്തേക്ക് തിരിച്ചെത്തിക്കാൻ കഴിയില്ലെന്നും ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് വ്യക്തമാക്കി. മുന്നിലുള്ള തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ബിസിസിഐ അറിയിച്ചു. കൂടാതെ, അന്തിമ ഇലവനിലേക്കുള്ള സായ് സുദർശന്റെ പ്രവേശനവും ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിരിക്കും. കാലിന് പരിക്കേറ്റ അദ്ദേഹം ഇപ്പോഴും വിശ്രമത്തിലാണ്. ഈ മാസം 15ന് ശ്രീലങ്കയിലെ ഗാലെയിലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ശുഭ്മൻ ഗിൽ (നായകൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ബി സായ് സുദർശൻ*, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരാംശ് ജെയിൻ, ഔഖിബ് നബി.
India have named Jammu and Kashmir pacer Auqib Nabi as Jasprit Bumrah's replacement for the two-Test series against Sri Lanka after the star fast bowler was ruled out with a knee injury. Nabi earns his maiden senior India call-up following an impressive domestic season. BCCI also confirmed Sai Sudharsan's participation will depend on fitness clearance after his recent foot injury.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |