
ഗ്ളാസ്ഗോ: കായിക പ്രതിഭകളെ നാലുവർഷത്തിന് ശേഷം അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്ത് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ നടന്ന 23-ാമത് കോമൺവെൽത്ത് ഗെയിംസിന് മനോഹര സമാപനം. ഇന്നലെ നടന്ന വർണാഭമായ സമാപനച്ചടങ്ങിൽ അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യ ഔദ്യോഗിക ബാറ്റൺ ഏറ്റുവാങ്ങി.
2030ൽ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലാണ് 24-ാമത് ഗെയിംസ് നടക്കുക. അഹമ്മദാബാദിന്റെ ആതിഥ്യം വിളംബരം ചെയ്തുകൊണ്ടുള്ള കലാപ്രകടനങ്ങളോടെയാണ് ഗ്ളാസ്ഗോയിൽ കൊടി താണത്. 11 ദിവസത്തെ കായികമേളയിൽ 13 സ്വർണവും 17 വെള്ളിയും 9 വെങ്കലങ്ങളും ഉൾപ്പടെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2022ൽ നടന്ന കഴിഞ്ഞ ഗെയിംസിലും ഇന്ത്യ നാലാമതായിരുന്നു. ഏഴ് സ്വർണവും മൂന്ന് വെള്ളിയും വാരിക്കൂട്ടിയ ബോക്സിംഗ് താരങ്ങളാണ് ഇന്ത്യൻ മെഡൽത്തിളക്കത്തിന് പിന്നിൽ. അത്‌ലറ്റിക്സിൽ നിന്ന് മൂന്ന് സ്വർണവും ജൂഡോയിൽ രണ്ട് സ്വർണവും വെയ്റ്റ് ലിഫ്ടിംഗിൽ ഒരു സ്വർണവും ലഭിച്ചു.
69 സ്വർണമുൾപ്പടെ 167 മെഡലുകൾ നേടിയ ഓസ്ട്രേലിയയാണ് ഗെയിംസ് മെഡൽപ്പട്ടികയിൽ ഒന്നാമതെത്തിയത്. ഇംഗ്ളണ്ട് രണ്ടാമതും കാനഡ മൂന്നാമതുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |