
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്നലെ ജൂഡോയിൽ നിന്ന് പൊന്ന് വാരി ഇന്ത്യ. വനിതകളുടെ 48 കിലോഗ്രാമിൽ അസ്മിത ഡേയും പുരുഷന്മാരുടെ 60 കിലോഗ്രാമിൽ ഹർഷ് സിംഗും ആണ് ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ സ്വർണം സ്വന്തമാക്കിയിരിക്കുന്നത്. വനിതകളുടെ 57 കിലോഗ്രാമിൽ യാമിനി മൗര്യയും ഫൈനലിലെത്തിയിരുന്നു.
രണ്ട് താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്ന് പുറത്തായതിന്റെ നാണക്കേടുമായാണ് ഇന്ത്യയുടെ ജൂഡോസംഘം ഗ്ലാസ്ഗോയിൽ എത്തിയത്. എന്നാൽ അസ്മിതയുടെയും ഹർഷിന്റെയും യാമിനയുടെയും മിന്നും പ്രകടനം ആ കളങ്കം കഴുകി കളയുന്നതായി.
സുസ്മിതം അസ്മിത
23കാരിയായ അസ്മിത കാനഡയുടെ ഹെയ്ദി ക്യാച്ചിനെതിരായ ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ജയിച്ചുകയറിയത്. നിശ്ചിത സമയത്ത് ഇരുവും 1-1ന് സമനില പാലിച്ചതോടെ മത്സരം ഗോൾഡൻ ടൈമിലേക്ക് (എക്സ്ട്രാ ടൈം) നീണ്ടു. ഈ ഘട്ടത്തിൽ ആദ്യ പോയിന്റ് നേടുന്ന താരം ജയിക്കും. സമ്മർദ്ദത്തെ അതിജീവിച്ച് ഗോൾഡൻ ടൈമിൽ യൂക്കോ പോയിന്റ് നേടി അസ്മിത ചരിത്ര സ്വർണം സ്വന്തമാക്കുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡുമായാണ് ത്രിപുരക്കാരി മെഡൽ പോഡിയത്തിൽ കയറിയത്.
ഇന്നലെ ക്വാർട്ടറിൽ സ്കോട്ട്ലാൻഡിന്റെ ഇവ ഏവിംഗിനെ വീഴ്ത്തിയാണ് അസ്മിത തുടങ്ങിയത്. തുടർന്ന് സെമിയിൽ മറ്റൊരു സ്കോട്ടിഷ് താരം സമ്മർ ഷായ്ക്കെതിരെ ഗോൾഡൻ ടൈമിൽ 1-0ത്തിന്റെ ജയം നേടിയാണ് അസ്മിത ഫൈനലിലെത്തിയത്.
ത്രിപുരയിലെ ബെലോണിയയിൽ ഒരു സൈക്കിൾ മെക്കാനിക്കിന്റെ മകളായ അസ്മിത കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്നാണ് കായിക രംഗത്ത് പൊന്നായി മാറിയത്. 800 മീറ്റർ ഓട്ടക്കാരിയായി കരിയർ തുടങ്ങിയ അസ്മിതയുടെ കായിക ക്ഷമതയും വേഗതയും തിരിച്ചറിഞ്ഞ പ്രാദേശിക കോച്ചാണ് ജൂഡോയിലേക്ക് വഴിതിരിച്ചുവിട്ടത്. 2015-ൽ ത്രിപുര സ്പോർട്സ് സ്കൂളിൽ ചേർന്ന അസ്മിത, അവിടെ ബീനാ ദേബ്നാഥ്, മണിക് ലാൽ ദേബ് എന്നിവരുടെ കീഴിലാണ് ജൂഡോയിൽ ആദ്യചുവട് വച്ചത്.
2025 ഡിസംബറിൽ അസ്മിതയ്ക്ക് എപ്പോഴും വലിയ പിന്തുണ നൽകിയിരുന്ന പിതാവ് അന്തരിച്ചു. പിതാവിന്റെ വിയോഗത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയെങ്കിലും, വെറും രണ്ട് മാസങ്ങൾക്ക് ശേഷം നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ മികച്ച പ്രകടനത്തോടെ ദേശീയ തലത്തിൽ ഒന്നാമതെത്തിയാണ് അസ്മിത തന്റെ പോരാട്ടവീര്യം തെളിയിച്ചത്.
ഹർഷോന്മാദം
ജൂഡോ പുരുഷന്മാരുടെ 60 കിലോഗ്രാം ഫൈനലിൽ ഓസ്ട്രേലിയയുടെ ഒളിമ്പ്യൻ ജോഷ്വ കാറ്റ്സിനെതിരെ വാസാ-അരി പോയിന്റിലൂടെ 10-0ത്തിന്റെ ജയം നേടിയാണ് ഹർഷ് സിംഗ് ഇന്നലെ ഇന്ത്യയുടെ മെഡൽ അക്കൗണ്ടിൽ രണ്ടാം സ്വർണം എത്തിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവും 23 കാരനായ ഹർഷ് സ്വന്തമാക്കി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാറാകുമ്പോഴും ഇരുവരും പോയിന്റൊന്നും നേടിയിരുന്നില്ല. എന്നാൽ നിശ്ചിത സമയം തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ കാറ്റ്സിനെ വായുവിൽ ഉയർത്തി തറയിലടിച്ച ്മാറ്റിൽ പിൻ ചെയ്തു നിർത്തി ഹർഷ് മത്സരം സ്വന്തമാക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ മലാവി താരം ചിക്കോണ്ടി കാഥേവേരയെയും ക്വാർട്ടറിൽ വാനുവാട്ടുവിന്റെ അലൻ മന്ത്വലിനെയും സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ പെഡ്രൊ നെറ്റയെയും കീഴടക്കിയാണ് ഹർഷ് ഫൈനലിലെത്തിയത്.
യാമിനിയുടെ വെള്ളി നേട്ടം കൂടിയായപ്പോൾ ഇന്ത്യയ്ക്ക് 5 സ്വർണവും 11വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 20 മെഡലുകളായി.
ബോക്സിംഗിലും
ഇടിമിന്നലായി
ബോക്സിംഗിൽ ഇന്നലെ ഇന്ത്യയ്ക്ക് പത്ത് സെമിഫൈനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മത്സരം പൂർത്തിയായ ആദ്യ 7 പോരാട്ടങ്ങളിലും വിജയിച്ച് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തി സ്വർണമോ വെള്ളിയോ ഉറപ്പിച്ചു. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജാസ്മിൻ ലാംബോറിയ, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഘൻഘാസ്, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി, പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അൻകുഷ്, 55 കിലോഗ്രാം വിഭാഗത്തിൽ ജഡുമണി സിംഗ് എന്നിവരാണ് ഇന്ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.
4-400 മീറ്റർ റിലേയിൽ വിസാൽ ടി.കെ, അൻസ ബാബു, രാജേഷ് രമേഷ്, രഷ്ദീപ് കൗർ എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിലെത്തി.
ഗെയിംസ് നാളെ
അവസാനിക്കും
കോമൺവെൽത്ത് ഗെയിംസ് ഗ്ലാസ്ഗോ 2026ന് നാളെ കൊടിയിറക്കം. ഇന്ന് ബോക്സിംഗ് ഫൈനലുകളിലാണ് ഇന്ത്യയ്ക്ക് പ്രധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |