
തിരുവനന്തപുരം : കുറച്ചുനാളായി കേരളത്തിലെ ഔദ്യോഗിക വോളിബാൾ സംഘടന ഏതെന്ന തർക്കത്തിലായിരുന്നു കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷനും സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച വോളിബാൾ ടെക്നിക്കൽ കമ്മറ്റിയും. എന്നാൽ ഇത്തവണ ദേശീയ വോളിബാൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചുള്ള വോട്ടവകാശം ലഭിച്ചത് നാലുവർഷം മുമ്പ് കളിക്കാർ രൂപീകരിച്ച വോളിബാൾ അസോസിയേഷൻ കേരളം എന്ന സംഘടനയ്ക്കും.
തർക്കത്തിലുള്ള രണ്ട് അസോസിയേഷനുകളുടേയും പ്രതിനിധികളെ ഈ മാസമാദ്യം ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയായ റിട്ട.ഹൈക്കോടതി ജഡ്ജി ആശിഷ് നയ്താനി ഹിയറിംഗിന് വിളിച്ചിരുന്നു. ഹിയറിംഗിൽ ടെക്നിക്കൽ കമ്മറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് വോളിബാൾ അസോസിയേഷൻ കേരളം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ മുൻ ഇന്ത്യൻ താരം ഇ.കെ കിഷോർ കുമാറും പ്രസിഡന്റായ സി.കെ ഉസ്മാൻ ഹാജിയുമാണ്. ഒറ്റയ്ക്കും ഒരുമിച്ചുമുള്ള ഹിയറിംഗിന് ശേഷം കായിക താരങ്ങൾ നേതൃത്വം നൽകുന്ന സംഘടനയുടെ ഭാരവാഹികൾ എന്ന നിലയിൽ കിഷോറിനും ഉസ്മാൻ ഹാജിക്കും വോട്ടവകാശം അനുവദിക്കുകയായിരുന്നു.
വർഷങ്ങളായി കേരളത്തിലെ വോളിബാൾ സംഘടനാത്തർക്കം തുടങ്ങിയിട്ട്. ദേശീയ തലത്തിലും തർക്കമുണ്ടായിരുന്നതിനാൽ കേരളത്തിലെ പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. പുതിയ കായിക നിയമം അനുസരിച്ച് ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് വോട്ടവകാശമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്.
സംഘടനാത്തർക്കംകൊണ്ട് കേരളത്തിലെ വോളിബാൾ കളിക്കാർക്ക് ദേശീയ തലത്തിൽ മത്സരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടിരുന്നു.കളിക്കാരുടെ താത്പര്യങ്ങൾ മുൻനിറുത്തിയാണ് 2022ൽ വോളിബാൾ അസോസിയേഷൻ കേരളം രൂപീകരിച്ചത്. മുമ്പ് വോളിബാൾ പ്ളേയേഴ്സ് അസോസിയേഷനിൽ പ്രവർത്തിച്ചത് ഇതിന് പ്രേരകമായി.
- ഇ.കെ കിഷോർ കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |