
7.30 pm മുതൽ ടെൻ സ്പോർട്സ് 5 ചാനലിലും ഫാൻ കോഡ് ആപ്പിലും ലൈവ്
ന്യൂഡൽഹി : അഫഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ ദിവസം ഇതേവേദിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.ഇന്നുകൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ 20 ഓവറിൽ 156/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി അർഷ്ദീപ് സിംഗും ഓരോ വിക്കറ്റ് വീഴ്ത്തി ബുംറയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ബൗളിംഗിൽ ഇന്ത്യയ്ക്കായി തിളങ്ങി.32 പന്തുകളിൽ ഏഴുവീതം ഫോറും സിക്സുമടക്കം 82 റൺസ് നേടിയ അഭിഷേക് ശർമ്മയും 33 പന്തുകളിൽ 42 റൺസ് നേടിയ ഇഷാൻ കിഷനുമാണ് ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി മികവുകാട്ടിയത്.
ലോകകപ്പിനും ഇംഗ്ളണ്ട് പര്യടനത്തിനും ശേഷം ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സഞ്ജു സാംസണിനെ ഈ പരമ്പരയിലേക്ക് തിരിച്ചുവിളിക്കുകയും ആദ്യ കളിയിൽ അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ അവസരം പ്രയോജനപ്പെടുത്താൻ സഞ്ജുവിന് കഴിഞ്ഞില്ല. എട്ടുപന്തുകളിൽ 10 റൺസ് മാത്രം നേടി സഞ്ജു പുറത്താവുകയായിരുന്നു. വൈഭവ് സൂര്യവംശിയെ കരയ്ക്കിരുത്തിയാണ് സഞ്ജുവിനെ കളിപ്പിച്ചത്. ഇന്നും സഞ്ജുവിന് അവസരം നൽകുമെന്നാണ് പ്രതീക്ഷ.
വരുണിന് പരിക്ക്
അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി വരുൺ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |