ന്യൂഡൽഹി: 2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ എല്ലാ ഫോർമാറ്റുകളിലും മലയാളി താരം സഞ്ജു സാംസണിന് സ്ഥിരസാന്നിധ്യമാകാൻ സാധിച്ചിട്ടില്ല. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും ടീമിൽ നിന്ന് തഴയപ്പെടുന്ന സാഹചര്യം താരത്തെ മാനസികമായി തളർത്തുന്നുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം അശ്വിൻ ചൂണ്ടിക്കാണിക്കുന്നത്. വമ്പൻ വേദികളിൽ മാച്ച് വിന്നിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ടീമിൽ സ്ഥിരമായ സ്ഥാനം കണ്ടെത്താൻ സഞ്ജു നടത്തുന്ന നിരന്തര പോരാട്ടം വലിയ മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
'ലോകകപ്പിൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാൽ അയർലൻഡ് ഇംഗ്ലണ്ട് പര്യടനത്തിൽ പരാജയപ്പെട്ടയുടൻ അദ്ദേഹത്തെ തഴയുന്നത് എന്തിനാണെന്ന് സഞ്ജു ചിന്തിച്ചിട്ടുണ്ടാകാം. തന്റെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായേക്കാം. 2015ൽ തുടങ്ങിയ കരിയറിൽ അദ്ദേഹത്തിന്റെ പാത ഒരിക്കലും എളുപ്പമായിരുന്നില്ല.'- അശ്വിൻ പറഞ്ഞു.
സമീപകാല ടൂർണമെന്റുകളിൽ മികച്ച ഫോം തുടരുമ്പോഴും സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. 2026ലെ ട്വന്റി-20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്, അതിനുശേഷമുള്ള ചില മത്സരങ്ങളിലെ ചെറിയ തോൽവികൾക്ക് ശേഷം പ്ലെയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു.
യുവതാരം വൈഭവ് സൂര്യവംശിക്കടക്കം അവസരം നൽകാനായി സഞ്ജുവിനെ തഴയുന്ന സാഹചര്യമാണ് ഉണ്ടായത്. സഞ്ജുവിന്റെ ഈ പ്രതിസന്ധി ആരാധകരിലും കായിക ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. മികച്ച പ്രകടനം നടത്തുമ്പോൾ പിന്തുണയ്ക്കുകയും ചെറിയ വീഴ്ചകളിൽ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്യുന്ന സമീപനം താരത്തിന്മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
Former Indian cricketer Ashwin highlighted Sanju Samson's mental distress from his struggle to secure a permanent national team spot. Despite consistent strong performances, Samson is frequently dropped after minor setbacks. Ashwin noted this pattern continued even after Samson was named Player of the Tournament in 2026, fueling widespread debate among fans and the sports world.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |