
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിന് പരമ്പരാഗത ശൈലിയിലെ ഒരു കോച്ചിനെ ആവശ്യമില്ലെന്നും എംഎസ് ധോണിയെപ്പോലെയുള്ള മെന്ററെ ആണ് ആവശ്യമെന്നും മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ അഭിപ്രായം പുറത്തുവന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യ എന്തുകൊണ്ട് ബുദ്ധിമുട്ടുന്നു എന്ന ചോദ്യം വന്നപ്പോഴാണ് ശ്രീശാന്ത് തന്റെ മനസ് തുറന്നത്. ന്യൂസിലാന്റുമായും ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തം മണ്ണിൽ തോറ്റിരുന്നു. രണ്ട് പരമ്പരയിലും ഗംഭീർ ആയിരുന്നു കോച്ച്. ടെസ്റ്റ് ടീമിനെ ഗംഭീർ പരിശീലിപ്പിക്കുന്ന വിധത്തിൽ തനിക്ക് തൃപ്‌തിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.
'നിങ്ങൾ രാജ്യത്തിനുവേണ്ടി നന്നായി കളിച്ചു.അത് വളരെ നല്ലകാര്യമാണ്. അതിനർത്ഥം മറ്റുള്ളവർ ശ്രമിക്കുന്നില്ല എന്നല്ല. ജയിക്കുമ്പോൾ ചിരിക്കാനും തോൽക്കുമ്പോൾ ദേഷ്യപ്പെടാനും പാടില്ല. ആദ്യം നിങ്ങൾ അവരുടെ സഹോദരനാകണം. ഒരു പരിശീലകനെക്കാൾ അവിടെ ഒരു മെന്റർ വേണം. കോച്ചിനെ മാറ്റൂ, ഇന്ത്യക്ക് ഒരു മെന്ററെ ആണ് വേണ്ടത്. കോച്ചിനെയല്ല.'- ശ്രീശാന്ത് പറഞ്ഞു. ഗംഭീർ കളിക്കാർക്കുമേൽ അമിത സമ്മർദ്ദം ചെലുത്തുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന കോച്ചിനെയല്ല ആവശ്യമെന്നും ധോണി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നിൽ ഗംഭീറിന്റെ പരിശീലനമാണെന്ന വാദത്തെയും അദ്ദേഹം തള്ളി. സഞ്ജു സാംസണും സൂര്യകുമാർ യാദവും പോലെയുള്ള കളിക്കാരാണ് വിജയത്തിന് കാരണമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ടീം ലോകകപ്പ് നേടിയപ്പോൾ ക്രെഡിറ്റെല്ലാം ഗംഭീറിനായി. പക്ഷെ സഞ്ജു സാംസൺ അവിടെ ഇല്ലായിരുന്നെങ്കിൽ, സൂര്യ ക്യാപ്റ്റനായില്ലായിരുന്നെങ്കിൽ, കൃത്യസമയത്ത് ബൗളിംഗ് മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ നമ്മൾ മത്സരങ്ങൾ ജയിക്കുമായിരുന്നോ? ശ്രീശാന്ത് ചോദിച്ചു. കോച്ച് ഫീൽഡിൽ മാറ്റങ്ങൾ നിശ്ചയിക്കുകയായിരുന്നോ എന്ന് ചോദിച്ച ശ്രീശാന്ത്, ആശിശ് നെഹ്‌റയെ പോലെയൊരു കോച്ചാണെങ്കിൽ മത്സരത്തിൽ ഇടപെടുമായിരുന്നു എന്നും സൂചിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |