
ലക്‌നൗ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വമ്പൻ തോൽവിയായിരുന്നു ഇന്നലെ അഫ്ഗാനിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 402 റണ്‍സിനുള്ള അഫ്ഗാന്റെ മറുപടി 44.3 ഓവറില്‍ 232 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടൻ ശുഭ്മാൻ ഗില്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഗില്‍ 154(110), ഇഷാന്‍ കിഷന്‍ 125(79) എന്നിവരുടെ സെഞ്ച്വറികളായിരുന്നു ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സീനിയര്‍ താരം രോഹിത് ശര്‍മ്മ 48(39) റണ്‍സ് നേടി പുറത്തായി.
ഇപ്പോഴിതാ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇറക്കി രോഹിത് ശർമ്മയ്‌ക്കൊപ്പം യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനം ഭാവിയിൽ വലിയ തലവേദന സൃഷ്ടിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ക്രിക്ബസ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള വ്യക്തതയില്ലായ്മ കളിക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് തിവാരിയുടെ പക്ഷം.
'രോഹിത് ശർമ്മയ്‌ക്കൊപ്പം യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കാനും ഗില്ലിനെ താഴേക്ക് ഇറക്കാനുമുള്ള തീരുമാനം ഭാവിയിൽ തലവേദനയല്ലാതെ മറ്റൊന്നും നൽകില്ല. ഇപ്പോൾ മൂന്നാം നമ്പറിൽ ഗിൽ റൺസ് കണ്ടെത്തിയ സ്ഥിതിക്ക് താൻ വീണ്ടും ഓപ്പണിംഗിലേക്ക് മടങ്ങണോ വേണ്ടയോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടാകും. മാനേജ്‌മെന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇവിടെ വ്യക്തമായ പ്ലാനിംഗിന്റെ കുറവുണ്ട്. എങ്കിലും ജയ്സ്വാൾ എല്ലാ ഫോർമാറ്റിലും കളിക്കാൻ യോഗ്യനാണ്. രോഹിത് ശർമ്മ തിളങ്ങിയില്ലായിരുന്നുവെങ്കിൽ പുറത്തുനിന്നുള്ള കടുത്ത മാനസിക സമ്മർദ്ദം ടീം നേരിടേണ്ടി വരുമായിരുന്നു,' -മനോജ് തിവാരി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |