
മോസ്‌കോ: റഷ്യൻ വനത്തിൽ കാണാതായ 79കാരനായ വൃദ്ധനെ ഒമ്പത് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ടാർട്ടറി കടലിടുക്കിന് സമീപമുള്ള സഖാലിൻ ദ്വീപിലാണ് സംഭവം. വിദൂര ഗ്രാമമായ പിൽവോയ്ക്ക് സമീപമുള്ള നിബിഡ വനമേഖലയിൽ ഈ മാസം 6ന് ഒറ്റയ്ക്ക് മീൻപിടിത്തത്തിന് പോയ നിക്കലോയ് ഷിൽയകോവ് എന്നയാളെയാണ് അതിസാഹസികമായി രക്ഷപെടുത്തിയത്.
പതിവായി മീൻപിടിത്തത്തിന് ഒറ്റയ്ക്ക് പോയിരുന്ന നിക്കലോയ്ക്ക് ഈ യാത്ര ഒരു ജീവൻ മരണ പോരാട്ടമായി മാറുകയായിരുന്നു. നിക്കലോയ് വീട്ടിൽ മടങ്ങിയെത്താതെ വന്നതോടെ കുടുംബം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തെരച്ചിലിനിടെ അദ്ദേഹത്തിന്റെ കാർ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക മത്സ്യത്തൊഴിലാളികൾ അടക്കം തെരച്ചിലിന്റെ ഭാഗമായി.
ഒടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച പിലേവ്ക നദിയുടെ തീരത്ത് നിക്കലോയ്‌യെ കണ്ടെത്തി. കാർ കണ്ടെത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഇയാളെ കണ്ടെത്തിയത്. ദിവസങ്ങളോളം കാട്ടിലൂടെ അലഞ്ഞ ഇയാൾ, സ്വയം വഴി വെട്ടിത്തെളിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. അതീവ ക്ഷീണിതനായിരുന്ന നിക്കലോയ് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് വിവരം.
അതേ സമയം, 2024ൽ ഒഖോറ്റ്‌സ്ക് കടലിൽ ചെറുബോട്ടിൽ കാണാതായ 46കാരനായ മിഖായേൽ പിച്ചുഗിനെ 67 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയിരുന്നു. കൊടുംതണുപ്പിൽപ്പെട്ട് ബോട്ടിലുണ്ടായിരുന്ന പിച്ചുഗിന്റെ സഹോദരനും മകനും മരണപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |