
ജക്കാർത്ത: ഇൻഡോനേഷ്യയിൽ ജനങ്ങൾക്കിടെയിൽ ദുരന്ത ഭീതി വിതച്ച് ഓർ മത്സ്യം. ഈസ്റ്റ് ലോംബോക്കിലെ പിങ്ക് ബീച്ചിൽ ആഗസ്റ്റ് 25നാണ് 13 അടി നീളമുള്ള ഓർ മത്സ്യം ജീവനറ്റ് അടിഞ്ഞത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഓർ മത്സ്യങ്ങൾ കരയ്ക്കടിയുന്നത് വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയെന്നാണ് വിശ്വാസം.
ദിവസങ്ങൾക്കകം ഭീതി ഇരട്ടിയാവുകയും ചെയ്തു. പ്രശസ്തമായ അനക് ക്രാകത്തോവ അടക്കം ആറ് അഗ്നിപർവതങ്ങളാണ് ആഗസ്റ്റ് 31 മുതൽ രാജ്യത്ത് പൊട്ടിത്തെറിച്ചത്. എന്നാൽ സ്ഫോടനങ്ങൾ തികച്ചും യാദൃശ്ചികമാണെന്നും മത്സ്യവുമായി ബന്ധമില്ലെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. അഗ്നിപർവത സ്ഫോടനങ്ങൾ തമ്മിലും പരസ്പരം ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നായ പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യയിൽ ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളുണ്ട്. അതേ സമയം, ഞായറാഴ്ച അനക് ക്രാകത്തോവ അഗ്നിപർവതത്തിലെ പൊട്ടിത്തെറിയെ തുടർന്ന് അടച്ച എട്ട് വിമാനത്താവളങ്ങളും ഇന്നലെ തുറന്നു.
# കരയ്ക്കടിഞ്ഞാൽ അപായ സൂചന
ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന മത്സ്യങ്ങളാണ് ഓർ. ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്ന് കഥകൾ
കടലിൽ 3,300 അടി താഴ്ചയിൽ ജീവിക്കുന്നു. പാമ്പിനോട് സാദൃശ്യം. 20 അടിയിലേറെ നീളം വയ്ക്കാം
കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ മുകളിലേക്ക് വരുന്നതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇതിന് ശാസ്ത്രീയ വിശദീകരണമില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |