
പാരീസ്: ഫ്രാൻസിലെ കാൻ സർ മെറിലുള്ള റെനോയ്‌ർ മ്യൂസിയത്തിൽ കവർച്ച. പ്രശസ്ത ഫ്രഞ്ച് കലാകാരൻ പിയർ അഗസ്റ്റ് റെനോയ്‌റിന്റെ നാല് പെയിന്റിംഗുകൾ രണ്ട് പേർ ചേർന്ന് മോഷ്ടിക്കുകയായിരുന്നു. രണ്ട് പെയിന്റിംഗുകൾ മ്യൂസിയത്തിന്റെ പൂന്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാണാതായ മറ്റ് രണ്ട് ചിത്രങ്ങൾക്ക് ഏകദേശം 25 ലക്ഷം ഡോളറിലേറെ മൂല്യമുണ്ട്.
പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 5:48 നായിരുന്നു സംഭവം. തലയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ കള്ളൻമാർ ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം ഉപയോഗിച്ചാണ് സുരക്ഷാ വേലി തകർത്ത് മ്യൂസിയത്തിലേക്ക് കടന്നതും ഭീമൻ ഫ്രെയിമുകൾ മുറിച്ച് ചിത്രങ്ങൾ കൈവശപ്പെടുത്തിയതും. മ്യൂസിയത്തിലെ സുരക്ഷാ അലാറം മുഴങ്ങിയതോടെ അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് എത്തി. ഇതിനുള്ളിൽ കള്ളൻമാർ ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ പട്ടാപ്പകൽ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അമൂല്യ ആഭരണങ്ങളുമായി മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ കടന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട 8.8 കോടി യൂറോയുടെ രാജകീയ ആഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഫ്രാൻസിലെ മ്യൂസിയങ്ങളിലെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് വിമർശനങ്ങൾ വ്യാപകമാകവെയാണ് പുതിയ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |