
കൊച്ചി: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കവരുന്ന അന്യസംസ്ഥാന മോഷ്ടാക്കളെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനുകളിൽ നിന്ന് ബുധനാഴ്ച കവർന്ന 2.86 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
പശ്ചിമബംഗാൾ ദുർഗാപൂര് സ്വദേശി ബൽറാം നുനിയ (38), ബർദ്മാൻ കഠ്‌വ സ്വദേശി ഭവാനി മോഹൻ പാണ്ഡേ (37) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരു മോഷ്ടാവിനെ കൂടി ഇന്നലെ കസ്റ്റഡിയിലെടുത്തു.
30ന് വൈകിട്ട് സൗത്ത് സ്റ്റേഷനിലെത്തിയ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാരായ ആലപ്പുഴ പല്ലന സ്വദേശി മുഹമ്മദ് ബഷീറിന്റെ 72,000 രൂപയുടെ മൊബൈൽ ഫോണും കോഴിക്കോട് കുതിരവട്ടം സ്വദേശി ടി.എഫ് ജോയിയുടെ 74,999 രൂപയുടെ മൊബൈൽ ഫോണും, വൈകിട്ട് 5.30ന് നാലാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരൻ തൊടുപുഴ സ്വദേശി രാജേഷിന്റെ 1.40 ലക്ഷം രൂപയുടെ ഫോണുമാണ് കവർന്നത്. ട്രെയിൻ എത്തുമ്പോൾ കൃത്രിമ തിരക്ക് ഉണ്ടാക്കിയും പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുന്ന തക്കം നോക്കിയുമാണ് മോഷണം.
പ്രതികളിൽ ഒരാളെ സൗത്ത് സ്റ്റേഷൻ പരിസരത്തെ ഗേൾസ് സ്കൂളിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഫോണുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. മൂന്ന് മാസം മുമ്പ് എറണാകുളത്ത് സ്റ്റേഷനുകളിലും ട്രെയിനുകളിലും മോഷണം നടത്തി നാട്ടിൽപോയി വിറ്റഴിച്ച ശേഷമാണ് വീണ്ടും കവർച്ചയ്ത്ത് എത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |