
കോഴിക്കോട്: വടകരയിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ മുഖ്യ കണ്ണി വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഇയാൾ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അറസ്റ്റിലായ മൂന്ന് അദ്ധ്യാപികമാരുടെയും ഓൺലൈൻ ഡെലിവറി ഏജന്റായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും മൊബൈൽ ഫോൺ, വാട്സ്ആപ്പ് സന്ദേശങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എന്നിവ വിശദമായി പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഷിന്റോയിലേക്കെത്തിയത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായി എത്തിച്ചിരുന്ന പ്രധാന വിതരണക്കാരനാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അദ്ധ്യാപികമാർ ലഹരി വിൽപനയിലൂടെ ലഭിച്ച പണം ജിജിൽ കുര്യാക്കോസിന് കൈമാറുകയായിരുന്നു. തുടർന്ന് ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയിലായിരുന്നു സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശ നമ്പർ ഉപയോഗിച്ച് പ്രവർത്തിപ്പിച്ച വാട്സ്ആപ്പ് അക്കൗണ്ടിലൂടെയാണ് ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഇടപാടുകളും ഏകോപിപ്പിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |