
തിരുവനന്തപുരം : കോൺഗ്രസിൽ നിന്നുള്ള അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾക്കായി എ.ഐ.സി.സി നിരീക്ഷകർ തിരുവനന്തപുരത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവരാണ് തലസ്ഥാനത്തെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും ദീപദാസ് മുൻഷി ക്ഷണിച്ചവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇവർ അറിയിച്ചു.
ഇന്ദിരാഭവനിൽ എത്തിയ നിരീക്ഷകർ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ഇവർക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉണ്ടായിരുന്നു. നിരീക്ഷകർ നാളെ മുതൽ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. നാളെ രാവിലെ പത്തരയ്ക്ക് കെ.പി.സി.സി ആസ്ഥാനത്താകും കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം. ഈ യോഗത്തിനൊപ്പം എം.എൽ.എമാരെ നിരീക്ഷകർ ഒറ്റക്കൊറ്റയ്ക്കായും കണ്ട് അഭിപ്രായം തേടും. ഇതിനൊപ്പം എം.പിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാടും ഹൈക്കമാൻഡ് തേടും. കൂടാതെ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും തേടുമെന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |