
ആലുവ: ആലുവ - കിഴക്കമ്പലം റോഡിൽ എടത്തല എസ്.ഒ.എസ് വില്ലേജിനു സമീപം സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. 32 പേർചുണങ്ങംവേലി രാജഗിരി ആശുപത്രിയിലും മൂന്ന് പേർ അശോകപുരം കാർമ്മൽ ആശുപത്രിയിലും ചികിത്സ തേടി.
ബസ് യാത്രക്കാരായ കോഴിക്കോട് കോടഞ്ചേരി വെളംകോട് മാളിയേക്കൽ വീട്ടിൽ ഐശ്വര്യ മണി (28), പഴങ്ങനാട് സ്വദേശിനി ജെസ്മ (24), രാമമംഗലം സ്വദേശിനി ഏലിയാമ്മ (86), ബസ് ഡ്രൈവർ പള്ളിക്കര പള്ളിമോളത്ത് പ്രസാദ് (39) എന്നിവർക്കാണ് ഗുരുതര പരിക്ക്. തലയ്‌ക്കും മുഖത്തും വലത് കാലിനും ഗുരുതര പരിക്കേറ്റ ഐശ്വര്യ വെന്റിലേറ്ററിലാണ്. നെഞ്ചിനും വാരിയെല്ലിനും പരിക്കേറ്റ ബസ് ഡ്രൈവർ പ്രസാദ് സർജിക്കൽ ഐ.സി.യുവിലാണ്. തലയ്‌ക്കും കൈക്കും പരിക്കുണ്ട്. വലത് കാലിനും നടുവിനും പരിക്കേറ്റ ജെസ്മയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. നെഞ്ചിനും വാരിയെല്ലിനും പരിക്കേറ്റ ഏലിയാമ്മ സർജിക്കൽ ഐ.സി.യുവിലാണ്.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.40ഓടെയാണ് അപകടം. ആലുവ - കോലഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസും കെ.എൽ 66 ബി 9529 ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിറുത്തിയിട്ട കാറിനെ മറികടക്കുന്നതിനിടെ ലോറി എതിർ ദിശയിൽ നിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു.
മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |