
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ ക്രമക്കേടിൽ നടക്കുന്ന അന്വേഷണം പി.എസ്.സി ചെയർമാനിലേക്കും. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെയും നിലവിലെ പി.എസ്.സി അംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കൈമാറാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് നോട്ടീസ് നൽകി.പരീക്ഷ എഴുതിയവരുടെയും മൂല്യനിർണയം
നടത്തിയവരുടെയും ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും മൊബൈൽ ഫോൺ നമ്പറുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5 ന് മുൻപായി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാക്കാനാണ് നിർദേശം.100 മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതെ 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തിയാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. ഇതിലൂടെ ഇടതുപക്ഷ സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്കുകാരൻ എഴുതാത്ത ഉത്തരങ്ങൾ ഓൺ സ്ക്രീൻ മാർക്കിങ്ങിൽ നിന്ന് ഒഴിവാക്കിയാണ് ഈ ക്രമക്കേട് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
പി.എസ്.സി ചെയർമാന് പൊലീസ് സുരക്ഷ
പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗാർത്ഥികളുടെയും യുവജന സംഘടനകളുടെയും സമരം ശക്തമായതോടെ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൈലറ്റ്, എസ്‌കോർട്ട് സുരക്ഷയോടെയാണ് ചെയർമാന്റെ യാത്ര .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |