SignIn
Kerala Kaumudi Online
Monday, 25 May 2026 12.40 PM IST

ഉദ്യോഗാർത്ഥികൾ വലയും, കേന്ദ്രത്തിന്റെ പുസ്തക വില്പന സ്ഥാപനത്തിന് പൂട്ടുവീഴുന്നു

story

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തെ ഏക പുസ്തക വില്പന കേന്ദ്രത്തിനു മരണമണി. സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ആശ്രയമായിരുന്ന പുസ്തക വില്പനകേന്ദ്രം അടച്ചുപൂട്ടുന്നു. തിരുവനന്തപുരം സ്റ്റാച്യു ഗവ. പ്രസിനു സമീപത്തെ സംസ്ഥാന ഹൗസിംഗ് ബോർഡ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

രണ്ടു സാമ്പത്തികവർഷം തുടർച്ചയായി വരുമാനം കുറഞ്ഞെന്ന കാരണത്താൽ കഴിഞ്ഞ ഡിസംബറിൽ ദിവസവേതനക്കാരായ മാർക്കറ്റിംഗ് സൂപ്പർവൈസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ് എന്നിവരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈമാസം പകുതിയോടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ സംസ്ഥാനങ്ങളിൽ ഒരു കേന്ദ്രമാണുള്ളത്. 90ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ പുസ്തകങ്ങൾ ലഭ്യമാകുന്നത്.

60വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു പ്രതിവർഷം ശരാശരി 15ലക്ഷം രൂപയുടെ വില്പനയുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉർദു തുടങ്ങിയ ഭാഷകളിലെ 10,000ത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന്റെ മാസികയായ യോജന, കേന്ദ്രസർക്കാരിന്റെ തൊഴിൽ വാർത്തകളടങ്ങിയ എംപ്ലോയ്മെന്റ് ന്യൂസ്, ഗ്രാമീണ വാർത്തകളടങ്ങിയ കുരുക്ഷേത്ര തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇവിടെ ലഭിക്കും.

 മലയാളം യോജന നിലയ്ക്കും

സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഉൾപ്പെടെ ആശ്രയമാണ് യോജന മാസിക. പൂർണമായും അക്കാഡമിക് നിലവാരമുള്ള യോജനയിൽ വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരാണ് എഴുതുന്നത്. ഇംഗ്ലീഷ് യോജനയുടെ മലയാള വിവർത്തനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് ഇവിടെയാണ്. സ്ഥാപനം പൂട്ടുന്നതോടെ അതും നിലയ്ക്കും. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ യോജന മാസിക ലഭ്യമാക്കുന്നുണ്ട്.

ഓൺലൈൻ വായനയുടെ കാലമാണെങ്കിലും ഇവിടെയുള്ള പുസ്തകങ്ങൾക്ക് പകരം മറ്റൊന്നില്ല. റീഡിംഗ് റൂം ഉൾപ്പെടെ ഇവിടെയുണ്ട്.

-പ്രജീഷ്.എ.പി,

സിവിൽ സർവീസ് ഉദ്യോഗാർത്ഥി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA