
തിരുവനന്തപുരം: സോളാർ, ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) പദ്ധതികൾക്ക് ഊന്നലേകാൻ സർക്കാരൊരുങ്ങുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായാണ് സോളാറിനെ പരിഗണിക്കുന്നത്. ജലവൈദ്യുത പദ്ധതികളുടെ ശേഷികൂട്ടൽ വേഗത്തിലാക്കാൻ കഴിയില്ല. ഒപ്പം പുതിയ പദ്ധതികളും ഉടൻ തുടങ്ങാനാകില്ല. ഇതേത്തുടർന്നാണ് സോളാർ വൈദ്യുതിയെയും അത് ശേഖരിച്ച് രാത്രിയിൽ ഉപയോഗിക്കാവുന്ന 'ബെസിനെ"യും പരിഗണിച്ചത്.
മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ ഇന്നലെ നടത്തിയ പ്രസ്താവനയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി. മൈലാട്ടി, ശ്രീകണ്ഠാപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്‌മപുരം ബെസ് പദ്ധതികൾ ഈവർഷം കമ്മിഷൻ ചെയ്യും. ഇതിലൂടെ കഴിയുന്നത്ര വൈദ്യുതി പീക് സമയത്തേക്ക് സംഭരിക്കാനാകും.
വൈദ്യുതി ഉപഭോഗം കൂടിയിട്ടും ആഭ്യന്തര ഉത്പാദനം വർദ്ധിക്കാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി.
വിലകുറഞ്ഞ വൈദ്യുതി നൽകാനാളില്ല
വിലകുറഞ്ഞ വൈദ്യുതി 24 മണിക്കൂറും ലഭിക്കുന്ന ദീർഘകാല കരാറുകൾക്ക് കമ്പനികൾ തയ്യാറല്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 465 മെഗാവാട്ടിന്റെ ദീർഘകാലകരാറുണ്ടായിരുന്നു. എന്നാൽ നടപടിക്രമം പാലിച്ചില്ലെന്ന് പറഞ്ഞ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇത് റദ്ദാക്കിയിരുന്നു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. യൂണിറ്റിന് 4.29 രൂപയായിരുന്നു ഈ കരാറിലെ വൈദ്യുതി വില. പീക് സമയത്ത് വൈദ്യുതിക്ക് 12 രൂപയിലധികം വിലയുണ്ട്. ഈ മാസം മുതൽ ഡിസംബർ വരെ കെ.എസ്.ഇ.ബി ഹ്രസ്വകാല കരാറുകളിലൂടെ വാങ്ങുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 10 രൂപയ്ക്കടുത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |