
ആലപ്പുഴ: എഴുത്തുകാരനാവാൻ പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് എട്ടുവയസുകാരൻ റിവാൾഡോ സിബി. ഈ പ്രായത്തിനിടെ ഇംഗ്ളീഷിലും മലയാളത്തിലുമായി നാലുപുസ്തകങ്ങൾ പുറത്തിറക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ ഐ.ബി.ആർ അച്ചീവർ പുരസ്കാരവും സ്വന്തമാക്കി. നിലവിൽ അഞ്ചാം കഥാപുസ്തകമായ 'കഴകന്റെ കൂട്ടുകാർ'ന്റെ പണിപ്പുരയിലാണ് ഈ മൂന്നാം ക്ലാസുകാരൻ.
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കളപ്പുര പുളിമൂട്ടിൽ സിബി-സ്വപ്ന ദമ്പതികളുടെ ഏകമകൻ റിവാൾഡോയ്ക്ക് പുസ്തകങ്ങളോടുള്ള പ്രണയം. വായനയും എഴുത്തും ടിവി കാഴ്ചയും പെയിന്റിംഗുമാണ് ഇഷ്ട വിനോദം. അതേസമയം,റിവാൾഡോയ്ക്ക് വീട്ടുകാർ ഇതുവരെ മൊബൈൽ ഫോണും നൽകിയിട്ടില്ല.
റിവാൾഡോയിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകിയത് മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഷീബയാണ്. രണ്ടാം ക്ലാസിൽ പഠിക്കവേ കഴിഞ്ഞ സെപ്തംബറിലാണ് വിവിധ കഥകൾ രചിച്ച് അച്ഛനെ റിവാൾഡോ കാണിച്ചത്. ഒമ്പത് കഥകൾ പൂർത്തിയായതോടെ 'കഥകളുടെ ലോകം' എന്ന പുസ്തകം പ്രിന്റ് ചെയ്തു. പിന്നാലെ സാഹസികത പ്രമേയമാക്കി മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളും രചിച്ചു. ദി ഫാന്റംസ് ലൈഫ് (രണ്ട് ഭാഗങ്ങൾ), ലെജൻഡ് ഒഫ് മോൺസ്റ്റർവേഴ്സ് എന്നിവയാണ്.
കഥയെഴുത്ത്
ഡയറിയിൽ
സ്വകാര്യ കുടനിർമ്മാണ കമ്പനിയിൽ ഡ്രൈവറായ സിബിക്ക് പല പുസ്തകങ്ങളുടെയും വില താങ്ങാനാവില്ല. പഴയ ബുക്കുകൾ വിൽക്കുന്ന കടകളിൽ നിന്ന് കുറഞ്ഞവിലയ്ക്കാണ് വാങ്ങുന്നത്. നിലവിൽ റിവാൾഡോയുടെ കഥയെഴുത്തെല്ലാം ഡയറിയിലാണ്. ഇതിനൊപ്പം കഥാപാത്രങ്ങളെയും സന്ദർഭവും വരച്ചുചേർക്കും. പുസ്തകങ്ങളുടെ കവർപേജ് എങ്ങനെയായിരിക്കണമെന്ന് നിർദ്ദേശിക്കുന്നതും പ്രൂഫ് റീഡിംഗുമെല്ലാം റിവാൾഡോയാണ്.
പണ്ടേ തീരുമാനിച്ചു
ഹോക്കി താരമായിരുന്ന റിവാൾഡോയുടെ പിതാവ് സിബി 2002ലെ കേരള ടീമിലെ അംഗമായിരുന്നു. ഹോക്കി താരമാണെങ്കിലും ഫുട്ബാളിലെ ബ്രസീലിയൻ ഇതിഹാസം റിവാൾഡോയാണ് സിബിയുടെ ഇഷ്ടതാരം. കുട്ടികളുണ്ടാകുമ്പോൾ ആദ്യ ആൾക്ക് റിവാൾഡോ എന്ന് പേരിടണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. കൃഷി വകുപ്പിൽ താത്കാലിക ജീവനക്കാരിയാണ് റിവാൾഡോയുടെ മാതാവ് സ്വപ്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |