ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന് സമീപം സ്വകാര്യ വസ്തുവിൽ കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
കോടതിപ്പാല നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിരോധിച്ച വൈ.എം.സി.എ -കോടതിപ്പാലം റോഡിൽ, ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഓഫീസിനോട് ചേർന്നുള്ള പറമ്പിൽ ഇന്നലെ
രാവിലെയാണ് സംഭവം. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത പഴയ കേബിളുകൾ, പൈപ്പുകൾ, പാഴ് വസ്തുക്കൾ എന്നിവയുടെ കൂമ്പാരമാണ് കത്തിയത്. റോഡരികിലെ ചപ്പുചവറുകളിൽ നിന്ന് തീ പടരുകയായിരുന്നു. സമീപത്തെ കച്ചവടക്കാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആലപ്പുഴ ഫയർഫോഴ്സെത്തിയെങ്കിലും നിർമ്മാണത്തിനായി റോഡ് അടച്ചിരിക്കുന്നതിനാൽ സംഭവ സ്ഥലത്ത് വാഹനമെത്തിക്കാനായില്ല.
ഇതോടെ, അഗ്നിശമന സേനാംഗങ്ങൾ ഒടിച്ചെടുത്ത മരച്ചില്ലകൾ കൊണ്ട് അടിച്ചും സമീപത്തെ കടയിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചും
തീ കെടുത്തി, അപകടം ഒഴിവാക്കുകയായിരുന്നു.
മദ്യശാലയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ അത്യാവശ്യഘട്ടങ്ങളിൽ ഫയർ ഫോഴ്സ് വാഹനം പോലും കടന്നുവരാൻ സൗകര്യമൊരുക്കാത്ത കെ.ആർ.എഫ്.ബിയുടെയും കരാറുകാരുടെയും നടപടിയിൽ വ്യാപാരികൾ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |