കൊച്ചി: ട്രെയിനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ 1.50ലക്ഷംരൂപയുടെ ലാപ്ടോപ്പ് കവർന്ന യുവാവിനെ റെയിൽവേ സ്റ്റേഷനിൽനിന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റുചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതി കൊല്ലം കൊട്ടിയം ആദിച്ചനല്ലൂർ കാരവിളവീട്ടിൽ ബി. സജികുമാറാണ് (49) പിടിയിലായത്.
14ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ മാവേലി എക്സ്‌പ്രസിലെ റിസർവേഷൻ കോച്ചിൽ യാത്രചെയ്ത ഒറ്റപ്പാലം വാണിയംകുളം സ്വദേശി ബാബുദാസിന്റെ ലാപ്ടോപ്പാണ് കവർന്നത്. ഇതോടൊപ്പം വച്ചിരുന്ന ടൂൾബോക്സ്, ഡോകോഡ് ബോക്സ്, സെൻസർ എന്നിവയും മോഷണംപോയി. വാതിലിനോട് ചേർന്ന സ്ലീപ്പറിൽ യാത്രക്കാരൻ മയങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
ആർ.പി.എഫ് എ.എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പിടികൂടിയത്. ട്രെയിനുകളിൽ മോഷണത്തിന് ആദ്യമായിട്ടാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |