കണ്ണൂർ: സമഗ്ര ശിക്ഷ കേരള, പണിയ സമുദായക്കാരുടെ ഭാഷയും ആചാര അനുഷ്ഠാനങ്ങളും കോർത്തിണക്കി കുട്ടി ഗവേഷകരെ ഉൾപ്പെടുത്തി തയാറാക്കിയ പുസ്തകം 'കല്ലേ മാല' ചരിത്രരേഖയായി മാറുന്നു. സമഗ്ര ശിക്ഷ കേരളം സ്ട്രീം ഇക്കോ സിസ്റ്റം പ്രോജക്ടിന്റെ ഭാഗമായാണ് കല്ലേ മാല കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്. ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലെ പണിയ സമുദായക്കാരുടെ വീടുകളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സർവ്വേയും തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് കല്ലേമാല എന്ന പുസ്തകത്തിന് ജീവൻ വച്ചത്.
സമഗ്ര ശിക്ഷ കേരള കണ്ണൂർ ഡി.പി.സി ഡോ. പി.കെ സബിത്ത് ഇരിട്ടി ബി.ആർ.സി പ്രോഗ്രാം കോഡിനേറ്റർ കെ. നിഷാന്ത്, ബി.ആർ.സി ട്രെയിനർ പി.പി മുഹമ്മദ്, സി.ആർ.സി കോർഡിനേറ്റർമാരായ എൻ. അഞ്ജിത, ടി.എസ് അഞ്ജുമോൾ, പി. പ്രസീത, ആർ. ഷിൽസ, കെ.വി അനുഷ, എം. റുബീന, പി.വി രേഖ എന്നിവരുടെ നേതൃത്വത്തിൽ ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പുനരധിവാസ മേഖലയിലെത്തിയാണ് ഗവേഷണം പൂർത്തിയാക്കിയത്. തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ പ്രൊജക്ട് അവതരണവും നടത്തിയാണ് കല്ലേ മാല എന്ന പുസ്തകത്തിന് രൂപം നൽകിയത്.
ഭാഷയെ കുറിച്ചുള്ള പഠനം
പണിയ സമുദായങ്ങളുടെ ഭാഷയും ആചാര അനുഷ്ഠാന രീതികളും ഉച്ചാരണ രീതികളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുനരധിവാസം നടന്നതിനുശേഷം ഭാഷയിൽ വന്ന വ്യതിയാനം, അവ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ തുടങ്ങിയതെല്ലാം ഉൾപ്പെടുത്തിയാണ് പുസ്തകത്തിന് രൂപം നൽകിയത്. അവർ അണിയുന്ന കല്ലുമാലയേ അടിസ്ഥാനപ്പെടുത്തിയാണ് കല്ലേ മാല എന്ന് പുസ്തകത്തിന് നാമകരണം ചെയ്തിട്ടുള്ളത്.
ഭാവിയിൽ ഈ ഭാഷകൾ പ്രത്യേകമായി പഠിപ്പിക്കാൻ ആവശ്യമായ ഇടപെടൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വലിയ വിഭാഗം ആദിവാസി സമൂഹം. അന്യം നിന്നുപോകുന്ന ഗോത്ര ഭാഷകൾ തിരികെ കൊണ്ടുവരുന്നത് വിദ്യാഭ്യാസ മേഖലയ്ക്കും മുതൽകൂട്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |