
കാസർകോട്: വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന യു ടൂബർ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. കേസിന്റെ ഗൗരവവും കുറ്റാരോപിതനെതിരായ മുൻകാല കേസുകളും പരിഗണിച്ചാണ് വെള്ളിയാഴ്ച കോടതി ജാമ്യം നിഷേധിച്ചത്.
പ്രവാസി ബിസിനസുകാരനായ ഉദുമ സ്വദേശി അബ്‌ദുൽ അഹദ് എന്നയാളെ കാസർകോട് നുള്ളിപ്പാടിയിലെ റെസ്റ്റോറന്റിന് സമീപം വിളിച്ചുവരുത്തി സംഘമായി ഇരുമ്പ് വടി ഉപയോഗിച്ച് മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് ഖാദറിനെതിരെയുള്ള കേസ്. കേസിലെ സാഹചര്യങ്ങളും അന്വേഷണ പുരോഗതിയും കോടതി വിശദമായി വിലയിരുത്തി. യൂടൂബർ സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചതായാണ് വിവരം. വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഈ അന്വേഷണത്തിന് മുൻകൂർ ജാമ്യം തടസ്സമാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ജാമ്യാപേക്ഷ തള്ളപ്പെട്ട സാഹചര്യത്തിൽ ഖാദർ കരിപ്പൊടിയെ പിടികൂടാനുള്ള നടപടികൾ പൊലീസ് ശക്തമാക്കി.
ഖാദർ ഒളിവിലാണ് !
നിലവിൽ കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലാണെന്നും, കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ കാസർകോട് പൊലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |