കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലേക്കുള്ള ഒരുക്കങ്ങൾ ശക്തമാക്കി കണ്ണൂർ വാരിയേഴ്സ്. ഗോൾ കീപ്പർ പരിശീലക സ്ഥാനത്ത് എൽദേ പോളിനെയും ഹെഡ് ഫിസിയോ സ്ഥാനത്ത് പി.എം. മിഥുനെയും നിലനിർത്തി. ഇരുവരും സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് ടീമിലെ അംഗങ്ങളായിരുന്നു. കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും കഴിവുതെളിയിച്ച താരമാണ് എൽദേ പോൾ. 2018 മുതൽ കോട്ടയം ജില്ലാ ഫുട്‌ബാൾ അസോസിയേഷനിൽ നിന്ന് പരിശീലകനായി തുടക്കം. 38ാമത് ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിന്റെ ഗോൾ കീപ്പർ പരിശീലകനായിരുന്നു. ജോസ്‌ക്കോ എഫ്.സി, ഈഗിൾസ് എഫ്.സി, കൊച്ചിൻ പോർട്ട്, എഫ്.സി കൊച്ചിൻ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ ഫയർമാനാണ്.
കണ്ണൂർ വാരിയേഴ്സിന് മുമ്പ് ഐലീഗ് ക്ലബ്ബായ ഇന്റർകാശിയോടൊപ്പം രണ്ട് സീസൺ പ്രവർത്തിച്ചയാളാണ് മിഥുൻ. 2024-25 ഐലീഗ് കിരീട നേട്ടത്തിൽ ഇന്റർ കാശിയുടെ ഭാഗമായിരുന്നു. തുടർന്ന് കണ്ണൂർ വാരിയേഴ്സിനൊപ്പം സൂപ്പർ ലീഗ് കിരീടവും നേടി.
പരിചയസമ്പന്നനായ പി. അജിൽ കൃഷ്ണയെ ടീം മാനേജറായി നിയമിച്ചു. കഴിഞ്ഞ സീസണിൽ ഫോഴ്സ കൊച്ചി എഫ്.സിയുടെ ടീം മാനേജറായിരുന്നു. ഫോഴ്സ കൊച്ചിയുടെ ഹെഡ് ഓഫ് ഓപ്പറേഷൻസ്, ഹീറോ സൂപ്പർ കപ്പിൽ ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെയും കേരള ഫുട്‌ബാൾ അസോസിയേഷന്റെയും ഓപ്പറേഷൻസ് മാനേജർ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓപ്പറേഷൻസ് കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |