കൊല്ലം: പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം മലിനീകരണവും ഒഴിവാക്കാൻ ബോട്ടുകളുടെ ഇന്ധനം ഡീസലിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറ്റുന്ന പദ്ധതി പരീക്ഷണാർത്ഥം കൊല്ലത്ത് നടപ്പാക്കാൻ ആലോചന. എൽ.എൻ.ജിയിലേക്ക് മാറുന്നതോടെ ബോട്ടുകളുടെ ഇന്ധന ചെലവിൽ 15 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കടലിലേക്ക് പോയി ഒരാഴ്ച കഴിഞ്ഞ് മടങ്ങിവരുന്ന ബോട്ടുകൾക്ക് 3000 ലിറ്റർ ഡീസൽ വേണ്ടി വരും. മൂന്ന് ലക്ഷം രൂപ ഡീസൽ ചെലവ് സഹിതം ഒരാഴ്ച കടലിൽ കിടക്കുന്ന ബോട്ടുകൾക്ക് ആകെ നാലേകാൽ ലക്ഷം രൂപ ചെലവ് വരും. എന്നാൽ മത്സ്യലഭ്യതയ്ക്ക് പുറമേ വലയുടെയും ബോട്ടിന്റെയും കരുത്തും മത്സ്യത്തൊഴിലാളികളുടെ അനുഭവ സമ്പത്തും അനുസരിച്ചാണ് വരുമാനം. ചിലപ്പോൾ ഏഴുലക്ഷം രൂപ വരെ കിട്ടും. എന്നാൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പ്രവർത്തന ചെലവിലും താഴെയായിരിക്കും വരുമാനം. എൽ.എൻ.ജിയിലേക്ക് മാറിയാൽ ഒരാഴ്ചത്തെ ഇന്ധന ചെലവിൽ 45000 രൂപയോളം കുറവുണ്ടാകും.
പ്ലാന്റ് ശക്തികുളങ്ങരയിൽ
പരീക്ഷണം വിജയിച്ചാൽ കൊല്ലത്തെ ബോട്ടുകളിൽ വലിയൊരു വിഭാഗം എൽ.എൻ.ജിയിലേക്ക് മാറും. ഇന്ധനം മാറ്റുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് അധികൃതരും എൽ.എൻ.ജി കമ്പനി അധികൃതരും ബോട്ടുടമകളുമായി ആദ്യഘട്ട ചർച്ച നടത്തി.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ചവറ കെ.എം.എം.എല്ലിനടുത്ത് പ്ലാന്റ് വരുന്നുണ്ട്. കൂടുതൽ ബോട്ടുകൾ എൽ.എൻ.ജിയിലേക്ക് മാറിയാൽ ശക്തികുളങ്ങരയിൽ എൽ.എൻ.ജി പ്ലാന്റ് ആരംഭിക്കും.
പുള്ളിങ്ങിൽ ആശങ്ക
കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ അടക്കം തിരകളെ കീറിമുറിച്ച് സഞ്ചരിക്കാനുള്ള കരുത്ത് വലിയളവ് വരെ ഡീസൽ എൻജിനുകൾക്കുണ്ട്. ഇത്രയും കരുത്ത് എൽ.എൻ.ജി എൻജിനുകൾക്ക് ഉണ്ടാകുമോയെന്നാണ് ബോട്ടുടമകളുടെ ആശങ്ക.
ജില്ലയിൽ ആകെ
ബോട്ടുകൾ- 800 ഓളം
ശക്തികുളങ്ങരയിൽ-600 ഓളം
ഒരാഴ്ചത്തെ ഇന്ധന ചെലവ്
3 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |