
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ട്രോമ കെയർ സെന്റർ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയുടെ നിർമ്മാണം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ച ശേഷം നടത്തിയ യോഗത്തിലാണ് തീരുമാനം.
തകരാറിലായ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഏർപ്പെടുത്താൻ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടാൻ യോഗത്തിൽ ധാരണയായി. ആശുപത്രി വികസനസമിതി പുനഃസംഘടിപ്പിക്കും. കരാർ ഫാർമസിസ്റ്റുകളുടെ ദിവസവേതനം വർദ്ധിപ്പിക്കുന്നത് പരിഗണിക്കും. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ പഞ്ചായത്തുമായി സഹകരിച്ച് ഡോഗ് ഷെൽട്ടർ സ്ഥാപിക്കും. അടിയന്തര പ്രവൃത്തികൾ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബി.ബി.ഗോപകുമാർ എം.എൽ.എ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി.വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിലെ മറ്റ് ധാരണകൾ
തുടർവികസനത്തിന് മാസ്റ്റർ പ്ലാൻ
സി.റ്റി അൾട്രാസൗണ്ട് സ്കാനിംഗ്, എം.ആർ.ഐ 24 മണിക്കൂറാക്കും
50 നഴ്സിംഗ് സ്റ്റാഫുകളുടെ നിയമനം ഉടൻ
കാത്ത് ലാബിന് സ്ഥിരം കാർഡിയോളജിസ്റ്റിനെ നിയമിക്കും
നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം വിപുലമാക്കും
വികസനത്തിന് 20 ഏക്കർ ഏറ്റെടുക്കും
വിദ്യാർത്ഥികൾക്കായി കളിസ്ഥലം ഒരുക്കും
വികസനത്തിന് എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിക്കും
പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനം വേഗത്തിലാക്കും. റഫറൽ ആശുപത്രിയെന്ന പേരുദോഷം മാറ്റി സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ ഒന്നായി മാറ്റാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തും.
കെ. മുരളീധരൻ,
ആരോഗ്യ വകുപ്പ് മന്ത്രി
മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിൽ വലിയ പ്രതീക്ഷ നൽകുന്നു. ആശുപത്രിയുടെ വികസനത്തിന് 20 ഏക്കർ ഭൂമി ഏറ്റെടുക്കും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തുന്നവർ നേരിടുന്ന പ്രശ്നങ്ങളും നടത്തേണ്ട വികസന പ്രവർത്തനങ്ങളും ഗൗരവമായി ചർച്ച ചെയ്തു. ആശുപത്രി വികസനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങിയെടുക്കാൻ പരിശ്രമം തുടരും.
ബി.ബി.ഗോപകുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |