
പാലാ: ആണിലെ പെണ്ണഴകുമായി കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ 'പുരുഷാംഗനമാർ' ചമയവിളക്കെടുത്തു. വർഷത്തിൽ രണ്ട് ദിവസം ആണുങ്ങൾ 'പെണ്ണാകുന്ന' കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കുത്സവത്തിന് ഇത്തവണ ജില്ലയിൽ നിന്നും പങ്കെടുത്തത് അറുന്നൂറോളം പേരാണ്. വാലിട്ടെഴുതിയ കണ്ണും ചായം തേച്ച ചുണ്ടും വാർമുടികെട്ടും സിന്ദൂരക്കുറിയും നീട്ടിവളർത്തി ക്യൂട്ടെക്സ് ഇട്ട നഖങ്ങളുമൊക്കെയായി ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുത്ത് പെൺവേഷം കെട്ടി ചമയവിളക്കെടുത്തത്. ഈ വേഷത്തിൽ എന്ത് ചോദിച്ചാലും കൊറ്റംകുളങ്ങയമ്മ നടത്തിക്കൊടുക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
സാരിയോ ചുരിദാറോ പട്ടുപാവടയോ ഒക്കെ അണിഞ്ഞ് 'പുരുഷാംഗനമാർ'ചമയവിളക്കെടുത്തപ്പോൾ കാണാനെത്തിയവരിൽ ഏറെയും സ്ത്രീകളാണ്. മിക്കവരും സ്ത്രീകളെ വെല്ലുന്ന സൗന്ദര്യധാമങ്ങളായി മാറിയപ്പോൾ കാണികൾക്കും കൗതുകമേറെ. ഒപ്പംനിന്ന് ഫോട്ടോയും വീഡിയോയുമെല്ലാം എടുത്തു.
വ്രതം നോറ്റ് ഉദ്ദിഷ്ടകാര്യ സിദ്ധിക്കാണ് ആൺകുട്ടികൾ മുതൽ വിവിധ തുറകളിൽപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലാളികളും മുതൽ വൃദ്ധർവരെ വിളക്കെടുപ്പിന് എത്തുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ചമയവിളക്കുത്സവത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇരുപതിനായിരത്തോളം പേർ ഇത്തവണ ചമയവിളക്കെടുത്തതായി ക്ഷേത്രാധികാരികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |