
കോട്ടയം : വള്ളംകളി സീസണിന് തുടക്കം കുറിക്കുന്ന മൂലം ജലോത്സവം ചമ്പക്കുളത്താറ്റിൽ 29 ന് അരങ്ങേറുമ്പോൾ കുട്ടനാട്ടിലും കുമരകത്തുമൊക്കെ ആവേശം തുഴയെറിയുകയാണ്. കുമരകം ടൗൺ ബോട്ട് ക്ലബ് ശ്രീവിനായകൻ ചുണ്ടനിൽ
ചമ്പക്കുളത്ത് പോരിനിറങ്ങും. റെനി ഫിലിപ്പാണ് ക്യാപ്ടൻ. 25 ന് കുമരകം കോട്ടത്തോട്ടിൽ ട്രയൽ റൺ ആരംഭിക്കും. ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫിക്ക് പുതിയതായി നീറ്റിലിറക്കിയ നിരണം പുത്തൻ ചുണ്ടനിലാണ് ടൗൺ ബോട്ട് ക്ലബ് മത്സരിക്കുക. ഇതിന്റെ ഒരു മാസം നീളുന്ന ട്രയൽ ജൂലായ് 10 ന് ആരംഭിക്കും. നെഹ്‌റു ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരമായാണ് ചമ്പക്കുളം വളംകളിയെ പ്രമുഖ ബോട്ട് ക്ലബുകൾ കാണുന്നത്. മറ്റ് ടീമുകൾ തങ്ങളുടെ മികച്ച തുഴച്ചിൽകാരെ നെഹ്‌റു ട്രോഫിക്കായി തട്ടിയെടുക്കാതിരിക്കാനാണ് ആദ്യം നടക്കുന്ന ചമ്പക്കുളം വള്ളംകളിയ്ക്കായി ടീം രൂപീകരിച്ച് തുടർ പ്രാക്ടീസ് നടത്തുന്നത്. മറ്റു ടീമുകളുടെ തുഴച്ചിൽ കരുത്തും ചമ്പക്കുളം വള്ളംകളിയിൽ മനസിലാക്കാനാകും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഒരാഴ്ചത്തെ പരിശീലന തുഴച്ചിൽ മിക്ക ക്ലബുകളും നടത്തുന്നുണ്ട്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്,ഇരുട്ടുകുത്തി, ഓടി വിഭാഗത്തിലും മത്സരമുണ്ട്.
''ചമ്പക്കുളം വള്ളംകളിയ്ക്കായി രണ്ടു മൂന്നു ദിവസത്തെ പരിശീലന തുഴച്ചിലിന് മാത്രം 15 ലക്ഷം രൂപ ചെലവ് വരും. വലിയ ക്യാഷ് പ്രൈസ് ഇല്ലെങ്കിലും നെഹ്‌റു ട്രോഫിയ്ക്ക് മുന്നോടിയായി ടീം രൂപീകരിച്ചു പരിശീലനം നടത്താനുള്ള അവസരമായാണ് ചമ്പക്കുളം വള്ളംകളിയെ കാണുന്നത്.
അമ്പിളി (കുമരകം ടൗൺ ബോട്ട് ക്ലബ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |