
കോട്ടയം : ജില്ലയിൽ പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷിതവും അണുവിമുക്തവുമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണശുചിത്വം എന്നിവയിൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കിണർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും കളക്ടർ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും ശക്തമാക്കും. ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡ്രൈ ഡേ ക്യാമ്പയിൻ കൂടുതൽ കാര്യക്ഷമമാക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സർക്കാർ,സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം.
കൊതുകിനെ തുരത്തണം
വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കണം. ചെടിച്ചട്ടികൾ, മണിപ്ലാന്റുകൾ, പഴയ ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, റബർ ചിരട്ടകൾ, ടെറസുകൾ, സൺഷേഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കളക്ടർ നിർദ്ദേശിച്ചു.
സർക്കാർ നടത്തുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളും വിവിധ സ്ഥാപനങ്ങളും സഹകരിക്കണം.
(ജില്ലാ കളക്ടർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |