
കോട്ടയം : ജില്ലയിൽ മഴക്കാല രോഗങ്ങൾ വ്യാപകമായതോടെ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിലും വൈറൽപ്പനി പിടിമുറുക്കിയതോടെ വിദ്യാലയങ്ങളിലെ ഹാജർനിലയും കുറവാണ്. മഴയ്ക്കിടയിലുള്ള ഇടവേളകൾ രോഗവ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. കടുത്ത ശരീരവേദനയും തലവേദനയും അനുഭവപ്പെടുന്ന വൈറൽപ്പനിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ജില്ലകളിൽ ഷിഗെല്ല അടക്കം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സ്ഥിരീകരിക്കുന്നുണ്ട്. കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാൽ വ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വെള്ളക്കെട്ടിൽ ഇറങ്ങരുത്
ഇടവിട്ടുള്ള മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് എലിപ്പനി ബാധിതർ കൂടുന്നത്.
പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ട് എലിപ്പനി വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇക്കാലയളവിൽ ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിപ്പോൾ നാലുപേർ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലാണ്.
ആറു ദിവസത്തിനിടെ 395 പേർക്കാണ് വയറിളക്കം ബാധിച്ചത്
മലിനമായ കുടിവെള്ളം, പഴകിയ ഭക്ഷണം എന്നിവ പ്രധാന കാരണം
ഹോട്ടലുകളിലെയും, ഭക്ഷണശാലകളിലെയും ശുചിത്വക്കുറവ്
ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ
''സ്വയം ചികിത്സ രോഗം ഗുരുതരമാകാൻ ഇടയാക്കും. പനി ബാധിച്ചാൽ ഉടൻ ഡോക്ടറെ സമീപിക്കണം. മതിയായ വിശ്രമം വേണം. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
ആരോഗ്യ വിദഗ്ദ്ധർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |