മുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇഞ്ചിക്കുഴിയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ കൊന്ന പുലിയെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമായില്ല. വനത്തിന്റെ നൂറു മീറ്ററടുത്തായതിനാൽ ഇരതേടിയെത്തിയ പുലി വനത്തിലേയ്ക്ക് മടങ്ങിപ്പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. നാലോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദൃശ്യങ്ങൾ ഓരോ ദിവസവും പരിശോധിച്ച് വരികയാണ്. പുലിയുടെ ചിത്രം വീണ്ടും പതിയുന്ന സാഹചര്യമുണ്ടായാലേ കൂട് സ്ഥാപിക്കൂ. നിലവിലെ സാഹചര്യം റേഞ്ച് ഓഫീസർ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് പുഞ്ചവയൽ ഇഞ്ചകുഴിയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ ചത്ത നിലയിൽ കണ്ടത്. വൈകിട്ട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. നായയെ കൊലപ്പെടുത്തിയ ശേഷം പിറ്റേന്ന് അവശേഷിക്കുന്ന ശരീര ഭാഗങ്ങൾ ഭക്ഷിക്കാൻ പുലി വീണ്ടും എത്തിയതിന്റെ ദൃശ്യമാണ് പതിഞ്ഞത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |