
മുണ്ടക്കയം ഈസ്റ്റ്: എത്ര സുന്ദരമായിരുന്നു ഇവിടം. ആളും ആരവുമായി പാർക്കും തടാകവും...ഓപ്പൺ തിയേറ്റർ, കുട്ടവഞ്ചി, പെഡൽ ബോട്ട്... മനംനിറയ്ക്കുന്ന കാഴ്ചകൾ അങ്ങനെ നീളും. മഹാനടൻ തിലകന്റെ നാട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പെരുവന്താനം പഞ്ചായത്ത് ഒരുക്കിയ സുന്ദരപദ്ധതി. അതായിരുന്നു മണിക്കൽ പാർക്കും തടാകവും. പക്ഷേ ഇന്ന് കാഴ്ചകൾ അത്ര സുന്ദരമല്ല. ഉൾനാടൻ ടൂറിസത്തിന്റെ അനന്തസാധ്യതകൾ പുറംലോകത്തിന് കാട്ടിത്തന്ന മണിക്കൽ പാർക്കും തടാകവും ഇന്ന് മനംമടുപ്പിക്കുന്ന കാഴ്ചയാണ്. കാടും പടലവും കയറി ഇന്നിവിടം നശിച്ചു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. 2020 സെപ്തംബർ 14ന് അന്നത്തെ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിലാണ് പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സ്ത്രികൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യവും കോപ്പിഷോപ്പുമെല്ലാം ക്രമീകരിച്ചിരുന്നു. പാർക്ക് പലവട്ടം സിനിമകൾക്ക് ലൊക്കേഷനായി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് പാർക്ക് അടച്ചുപൂട്ടിയത്. പിന്നാലെ പഞ്ചായത്തിലും അധികാരമാറ്റമായി. പുതിയ ഭരണസമിതി പാർക്ക് തുറക്കാനും തയാറായില്ല.
പദ്ധതിക്ക് ചെലവിട്ടത്: 1.15 കോടി രൂപ
പ്രതിദിനം ലഭിച്ചിരുന്ന വരുമാനം: 8500 രൂപ
വിവാദങ്ങൾ പിന്നാലെ...
വർഷങ്ങൾക്ക് മുമ്പ് പാർക്ക് സ്വകാര്യവ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്നു. പിന്നാലെ അഴിമതി ആരോപണമുയർന്നു. പ്രതിഷേധം ശക്തമായതോടെ പാർക്ക് തുറക്കാനും കഴിഞ്ഞില്ല.
ഇന്ന് ഇതാണ് അവസ്ഥ
1മണിക്കൽ ലേക്ക് ആൻഡ് പാർക്ക് പദ്ധതി പൂർണമായും ഇല്ലാതായ അവസ്ഥയിൽ
2വർഷങ്ങളായി കരയ്ക്ക് ഇരിക്കുന്ന പെഡൽ ബോട്ടും കുട്ടവഞ്ചിയും പൂർണമായും നശിച്ചു
3ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞുനിന്ന ഭാഗം കാട് മൂടിയ നിലയിൽ
4പാർക്കിനോടനുബന്ധിച്ച് നിർമ്മിച്ച കെട്ടിടം രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം
5തടയണയുടെ ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അപഹരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |