കോഴിക്കോട്: പ്രമുഖരെ കാണലും റോഡ് ഷോയുമായി മുസ്ലിം ലീഗ് പ്രചാരണത്തിന് തുടക്കമിട്ടെങ്കിലും സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള അതൃപ്തി അവസാനിച്ചില്ല. മുൻ മന്ത്രി കൂടിയായ ഡോ.എം.കെ മുനീറിനെ തഴഞ്ഞതിൽ പാർട്ടി അണികളിലും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളിലുമുള്ള മുറുമുറുപ്പാണ് പുകയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുനീറിനെ ഒഴിവാക്കിയെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകനെന്ന നിലയിൽ അദ്ദേഹത്തിന് പാർട്ടിയിലും പുറത്തും മികച്ച സ്വീകര്യതയുണ്ടായിരുന്നു. അത് മുതലെടുക്കണമെന്നായിരുന്നു ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ചിലർ മുനീർ ഒഴിയണമെന്ന അഭിപ്രായം ഉയർത്തി. ഇക്കാര്യം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തോട് അവതരിപ്പിച്ചതോടെ പുതിയ തലമുറ വരട്ടെയെന്ന അഭിപ്രായവുമായി മുനീർ മാറി. തന്റെ ഇരുപത്തൊമ്പതാം വയസിൽ പാർട്ടി അവസരം തന്നതിനടക്കം നന്ദിയും പറഞ്ഞു. പ്രശ്നം അവിടെ തീരേണ്ടതാണെങ്കിലും മുനീറിനെ പിന്തുണയ്ക്കുന്നവരിലെ പ്രതിഷേധം കെട്ടില്ല. അതിനിടെ വനിത ലീഗിനെ അവഗണിച്ചെന്ന ആക്ഷേപവുമായി വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നൂർബിന റഷീദും രംഗത്തെത്തിയിട്ടുണ്ട്. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് അവർ തുറന്നടിച്ചു. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ല. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും ആരോപിച്ചു. അതേസമയം എത്ര വലിയ സ്ഥാനം കിട്ടിയാലും പാർട്ടി വിടില്ലെന്ന നിലപാടിലാണ് നൂർബിന. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന.
സീറ്റ് ചോദിച്ചിട്ടില്ലെന്ന്
എം.കെ.രാഘവൻ
എം.പിമാർക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി എം.കെ രാഘവനും രംഗത്തെത്തി. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യത മാത്രമായിരിക്കണം മാനദന്ധമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാനോട് എം.കെ. രാഘവൻ പറഞ്ഞിരുന്നു. തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മത്സരിക്കാനായി കത്ത് നൽകിയിട്ടില്ല. പാർട്ടി പതിവായി തോൽക്കുന്ന സീറ്റിൽ മത്സരിച്ച് വിജയിക്കണമെന്നും സീറ്റ് വർദ്ധിപ്പിക്കാൻ അത് സഹായിക്കുമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
വടകരയിലും കൊടുവള്ളിയിലും
സ്ഥാനാർത്ഥികളായി
വടകരയിൽ എൽ.ഡി.എഫ് ആർ.ജെ.ഡിയ്ക്ക് നൽകിയ സീറ്റിൽ എം.കെ.ഭാസ്‌കരനും യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി.ഐ നേതാവും സിറ്റിംഗ് എം.എൽ.എയുമായ കെ.കെ.രമയും മത്സരിക്കും. പ്രഖ്യാപിക്കാതെ മാറ്റിവെച്ച കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സലീം മടവൂരും എത്തിയതോടെ അങ്കത്തട്ടിലെ പോരാളികളുടെ എണ്ണം മുന്നണികളിൽ പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |