കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഗ്രാഫിക്സിലേക്കും കളംമാറിയിട്ടും
പഴമയുടെ ഭംഗി ഒട്ടും ചോരാത്ത ചിഹ്നങ്ങളുടെ സ്റ്റെന്‍സിലുകള്‍ സജീവമാവുകയാണ് വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ. രാഷ്ട്രീയഭേദമില്ലാതെ എല്ലാമുന്നണികളുടെയും ചിഹ്നങ്ങൾ തകിടിൽ കൊത്തിയെടുക്കുകയാണ് ബേപ്പൂർ സ്വദേശിയായ എസ്.വി. സമീർ. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമൊക്കെ തകിടിൽ വരച്ച ശേഷം അതു വെട്ടിമാറ്റും. ഈ അച്ച് ചുമരിൽ വച്ച് സ്പ്രേ പെയിന്റ് ചെയ്താൽ ചിഹ്നങ്ങൾ റെഡി. കൈകൊണ്ട് എഴുതിയാൽ എല്ലായിടത്തും ഒരേ വലിപ്പവും ഒതുക്കവും കിട്ടില്ലെന്നതും സമയലാഭവുമുണ്ടെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 31 വർഷമായി സമീർ ഈ രംഗത്തുണ്ട്. തന്റെ ഗുരു ബീരാൻകുട്ടിയിൽ നിന്ന് 13-ാം വയസിൽ പഠിച്ചെടുത്ത ഈ വിദ്യ ഇന്ന് കോഴിക്കോട് ജില്ലയിൽ സമീറിന് മാത്രം സ്വന്തമാണ്. അരിവാൾ ചുറ്റിക, കൈപ്പത്തി, താമര എന്നിവ കൃത്യമായ അളവിലും ഭംഗിയിലും തകിടിൽ കൊത്തിയെടുക്കും. ശ്രമകരമായ ജോലിയിൽ ഇത്തവണത്തെ പ്രധാന വെല്ലുവിളി എൻ.സി.പിയുടെ 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന ചിഹ്നമാണെന്ന് സമീർ പറഞ്ഞു. മലപ്പുറത്ത് നിന്നുവരെ സ്റ്റെൻസിലിന് ആവശ്യക്കാർ എത്താറുണ്ട്. റോഡപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ പദ്ധതിക്കും സമീർ സ്റ്റെൻസിലുകൾ നിർമ്മിച്ചു നൽകിയിരുന്നു. തിരഞ്ഞെടുപ്പില്ലാത്ത സമയങ്ങളിൽ ചാക്കുകളിൽ അടയാളം പതിക്കാനുള്ള സ്റ്റെൻസിലുകൾ സമീറാണ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |