പുൽപ്പള്ളി: മൈസൂർ വിമാനത്താവള റൺവേ വികസനത്തിനായുള്ള നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡി.പി.ആർ) അന്തിമ അനുമതിക്കായി സമർപ്പിച്ചതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി അറിയിച്ചു. മന്ദാകാലിയിലെ വിമാനത്താവളത്തിന് സമീപപ്രദേശങ്ങളിൽ നിന്ന് 240 ഏക്കർ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുക്കുന്നത്. കർണാടക വ്യവസായ വികസന കോർപ്പറേഷനാണ് ഭൂമി ഏറ്റെടുക്കൽ ചുമതല നൽകിയിരിക്കുന്നത്.
നിലവിൽ 1,740 മീറ്റർ നീളമുള്ള റൺവേ 2,750 മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. വികസനം പൂർത്തിയാകുന്നതോടെ എയർബസ്, ബോയിംഗ് ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്ക് ഇവിടെ നിന്ന് സർവീസ് ആരംഭിക്കാനാകും. നിലവിൽ 72 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങൾക്ക് മാത്രമാണ് മൈസൂരുവിൽ നിന്ന് യാത്രാനുമതിയുള്ളത്. റൺവേ വികസിപ്പിക്കുന്നതിനൊപ്പം രാത്രികാല സർവീസുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഇൻഡിഗോയുടെ ഹൈദരാബാദ്, ചെന്നൈ സർവീസുകൾ മാത്രമാണ് മൈസൂരുവിൽ നിന്നുള്ളത്. മുൻപ് ഉഡാൻ പദ്ധതിയിൽ കൊച്ചി, ഗോവ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, ബെളഗാവി എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തലാക്കിയിരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ ഈ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
വിമാനത്താവള വികസനം വയനാട് ജില്ലയിലുള്ളവർക്കും വലിയ ഗുണകരമാകും. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വയനാട്ടിൽ നിന്ന് മൈസൂരുവിലെത്താൻ എളുപ്പമാണ് എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഇതിനോടൊപ്പം കോഴിക്കോട് - കൊല്ലേഗൽ ദേശീയപാതയുടെ (എൻ.എച്ച്766) വിമാനത്താവള റൺവേയോട് ചേർന്നുള്ള മൂന്ന് കിലോമീറ്റർ ദൂരം തുരങ്ക പാതയായി മാറ്റാനുള്ള ഡി.പി.ആറും ദേശീയപാത വികസന അതോറിറ്റി എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |