കോഴിക്കോട്: രാമനാട്ടുകര - വെങ്ങളം ആറുവരിപ്പാത വന്നെങ്കിലും ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാതെ നഗരം. കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരവും വിഷുത്തിരക്കുമായതോടെ നഗരം ഇന്നലെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടി. പൊള്ളുന്ന ഉച്ച സമയത്ത് പോലും പോലും റോഡിൽ തിരക്കായിരുന്നു. പാളയം, മിഠായിതെരുവ്, മാനാഞ്ചിറ, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്തവിധം ഗതാഗതകുരുക്ക് പലയിടത്തും അനുഭവപ്പെട്ടു. നഗരത്തിലേക്ക് എത്തുന്ന ബസുകളും മറ്റ് സ്വകാര്യവാഹനങ്ങളും രണ്ടുമണിക്കൂറുകളോളം കുരുക്കിൽപെടുന്ന സ്ഥിതിയാണുള്ളത്. തിരക്കുണ്ടെങ്കിലും നഗരത്തിൽ എത്തുന്ന ആളുകൾക്ക് കുറവില്ല. ഇതിനൊപ്പം ഓട്ടോക്കാരുടെ തോന്നുംപോലെയുള്ള പാർക്കിംഗും ഓട്ടവും കുരുക്കിന് ആക്കം കൂട്ടുകയാണ്. സിറ്റി ട്രാഫിക് പൊലീസും കോർപ്പറേഷനും അനുവദിച്ച പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടായിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും നിറുത്തിയിടുന്നതും തിരക്ക് കൂട്ടുന്നു. പൊലീസ് നിരന്തരം താക്കീത് നൽകിയിട്ടും അനുമതിയില്ലാതെ മാനാഞ്ചിറ - ബഷീർ റോഡ് ഓട്ടോക്കാരുടെ കെെവശമാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയുമാണ് ഓട്ടോകളുടെ നീണ്ട നിര. ലെെബ്രറിയ്ക്ക് ചുറ്റും ബഷീർ റോഡ് - ഖാദി പരിസരം വരെ നീളുകയാണ് ഓട്ടോകളുടെ വരി. തിരക്ക് കൂടിയതോടെ ഈ പരിസരങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് പോലും പോകാൻ സാധിക്കുന്നില്ല. ഇത് അപകടത്തിന് വഴിയൊരുക്കുകയാണ്.
ബെെപ്പാസും കക്ഷ്ടം
അറപ്പുഴ പാലത്തിന് സമീപമുള്ള ടോൾ പ്ലാസക്ക് മുന്നിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. വാഹനങ്ങളുടെ ഫാസ്ടാഗ് കൃത്യമായി സ്‌കാൻ ചെയ്യാൻ സാധിക്കാത്തതാണ് പ്രശ്നം .ഇതോടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മിനിട്ടിൽ 25 വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നാണ് ടോൾപ്ലാസ ജീവനക്കാർ പറയുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം മുടക്കം സംഭവിക്കുന്നു. പത്ത് സെക്കന്റിൽ ഒരു വാഹനം കടത്തിവിടണമെന്നാണ് നിയമം. അത് നടക്കുന്നില്ല എന്നാണ് വാഹനയുടമകൾ പറയുന്നത്. വേങ്ങേരി ഓവർപാസിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഇവിടെ പൊലീസുകാരുമില്ല. തോന്നുംപോലെ വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ കുരുക്ക് കൂടുതൽ മുറുകുകയാണെന്ന് നാട്ടുകാർ പറയുന്നു.
പഴങ്ങളിൽ 'പൊള്ളി' വിപണി; ആശ്വാസമായി പച്ചക്കറി
കോഴിക്കോട്: വിഷുവിപണിയിൽ പൊള്ളി സാധാരണക്കാർ. കണിവെക്കാനുള്ള പഴങ്ങൾക്കാണ് അമിത വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. സദ്യയൊരുക്കാനുള്ള പച്ചക്കറിക്കും കണിവെള്ളരിക്കും വിലക്കയറ്റമുണ്ടായിട്ടില്ല എന്നതാണ് ആശ്വാസം.
കണിക്കൊന്നയ്ക്കൊപ്പം പഴങ്ങളും കണിത്തട്ടിൽ ഒരുക്കാൻ സാധാരണക്കാരൻ വിയർക്കും. അനാറിനാണ് കൂടുതൽ വില. മാങ്ങയ്ക്ക് ഗുണനിലവാരമനുസരിച്ച് 50 മുതൽ 120 രൂപ വരെയുണ്ട്. പൊള്ളുന്ന വിലയാണെങ്കിലും വിപണിയിൽ തിരക്കിന് കുറവില്ല. കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതാണ് പച്ചക്കറി പ്രാദേശിക വില വലിയ തോതിൽ വർദ്ധിക്കാതിരിക്കാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ പച്ചക്കറി വിലയ്ക്ക് ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും വലിയതോതിൽ വ്യത്യാസമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
പച്ചക്കറി
വില (കിലോ)
കാരറ്റ് - 12
പച്ചമുളക് - 25
ഉണ്ട മുളക് - 38
ബീന്സ് - 68
തക്കാളി - 20
വെളളരി - 27
മത്തന് - 16
പടവലം - 40
ചെറിയുള്ളി - 50
മുരിങ്ങ - 35
എളവൻ - 20
വെണ്ട - 65
പയർ - 70
ചെറുനാരങ്ങ - 155
പഴങ്ങൾ
വില (കിലോ)
പെെനാപ്പിൾ......... 65
ആപ്പിൾ .................220
ഓറഞ്ച്.....................130-220
അനാർ .......130- 220
മുന്തിരി (കുരുവില്ലാത്തത്) ......... 60 - 140
മാങ്ങ - 50 മുതൽ 120 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |