തൃക്കൈപ്പറ്റ: മുസ്ലിംലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം വൈകാരിക ചടങ്ങുകളോടെ. തൃക്കൈപ്പറ്റ വെള്ളിത്തോട് നിർമ്മാണം പൂർത്തിയാക്കിയ വീടുകളിൽ ദുരന്തബാധിതരുടെ അടുത്ത ബന്ധുക്കളും അതിഥികളും മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് അഞ്ച് മണിയോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്. ഹൽവയും തേങ്ങയും നൽകി ദുരന്തബാധിതർ സ്വീകരിച്ചു.
ഗണപതിഹോമം നടത്തിയ വീടുകളിൽ നിന്ന് പ്രസാദവും നൽകി. സാദിഖലി ശിഹാബ് തങ്ങൾ ദുരന്തബാധിതരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. തങ്ങളുടെ കൈപിടിച്ച് പലരും വികാരാധീനരായി. നിങ്ങളുടെ കരുതലിന് നന്ദി. ഒരുപാട്‌പേർ ആശങ്കപ്പെടുത്തിയിരുന്നു. പക്ഷേ ഞങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ട്. തങ്ങൾ പറഞ്ഞ വാക്ക് നിറവേറ്റുമെന്ന ഉറപ്പുണ്ടായിരുന്നു.
ഇപ്പോൾ ഞങ്ങൾക്ക് സ്വർഗതുല്യമായ ഭവനങ്ങളാണ് ഒരുക്കി നൽകിയിട്ടുള്ളത്. നഷ്ടമായ വീടുകളേക്കാൾ മികച്ച സൗകര്യമുണ്ട്. ഇനിയുള്ള കാലം സമാധാനത്തോടെ കഴിയാം. നഷ്ടപ്പെട്ടവർ സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും ദുരന്തബാധിതർ പറഞ്ഞു. വീട് കൈമാറി മടങ്ങുകയല്ല എപ്പോഴും കൂടെയുണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുരന്തബാധിതർക്ക് ഉറപ്പ് നൽകി. 10 കുടുംബങ്ങളെയാണ് തങ്ങൾ നേരിട്ട് കണ്ടത്. കുടുംബത്തിൽ നിന്ന് 7പേരെ നഷ്ടമായ ആലക്കൽ വീട്ടിലാണ് തങ്ങൾ ആദ്യം സന്ദർശിച്ചത്. 105 വീടുകളാണ് മുസ്ലിം ലീഗ് നിർമ്മിക്കുന്നത്. ഇതിൽ 51 വീടുകളുടെ താക്കോൽ കൈമാറി. 54 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |