മലപ്പുറം: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ഉത്സവമായ വിഷു നാളെ എത്താനിരിക്കെ ഒരുക്കങ്ങൾ നടത്താനായി കുടുംബശ്രീ വിപണികളിൽ തിരക്കേറുകയാണ്. കണിവെള്ളരി മുതൽ വിഷുസദ്യ തയ്യാറാക്കാനുള്ള നാടൻ പച്ചക്കറികളും പലചരക്ക് സാധനങ്ങളുമെല്ലാം ഒരുക്കിയാണ് വിഷു വിപണി സജ്ജീകരിച്ചിരിക്കുന്നത്.
വിഷുക്കണി തന്നെയാണ് കുടുംബശ്രീയുടെ ഇത്തവണത്തെ സ്‌പെഷ്യൽ. നേരത്തെ ഓർഡർ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. ഇന്ന് വിഷുക്കണി സെറ്റ് വിതരണം ചെയ്യും. കണിക്കൊന്ന, വെള്ളരി, കൈനീട്ടം (ഒരു രൂപ/അഞ്ച് രൂപ നാണയം), ഉണങ്ങല്ലരി, ചന്ദനത്തിരി, വെറ്റില, ചക്ക, മാങ്ങ, ഓറഞ്ച്, ചെറുപഴം എന്നിവ ഉൾപ്പെടുത്തിയാണ് ഭൂരിഭാഗം സി.ഡി.എസിലും വിഷുക്കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ സി.ഡി.എസിലും വ്യത്യസ്ഥ വിലയാണ് വിഷുക്കണിയ്ക്ക് ഈടാക്കുന്നത്.
ജില്ലയിലെ 111 സി.ഡി.എസുകളിലും വിഷു വിപണിയുണ്ട്. വെളിയങ്കോട് സി.ഡി.എസിലെ എരമംഗലത്താണ് കുടുംബശ്രീ ജില്ലാ വിപണി. വിവിധ തരം അച്ചാറുകൾ, സ്‌ക്വാഷുകൾ, പച്ചക്കറികൾ, അലങ്കാര വസ്തുക്കൾ, ചവിട്ടികൾ, മൺപാത്രങ്ങൾ, പാൽ ഉല്പന്നങ്ങൾ, ഗിഫ്റ്റ് ഹാമ്പറുകൾ തുടങ്ങി എല്ലാവിധ ഉല്പന്നങ്ങളും വിപണിയിലുണ്ട്. പാചക വാതക പ്രതിസന്ധി നേരിടുന്നതിനാൽ ലൈവ് ഭക്ഷ്യ സ്റ്റാളുകൾ കുറവാണ്. ലഘു ഭക്ഷണവും ചായയും മാത്രമാണ് ലൈവായി നൽകുന്നത്. ഇൻഡക്ഷനും കുക്കറും ഉപയോഗിച്ചാണ് പാചകം. ചൂട് സമയമായതിനാൽ മേളയിലെ ലൈവ് ജ്യൂസ് സ്റ്റാളുകളിൽ വലിയ തിരക്കാണ്.
കണിവെള്ളരി സുലഭം
കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ വഴി ജില്ലയിലെ 14 ബ്ലോക്കുകളിലായി 75.95 ഏക്കറിലാണ് കണിവെള്ളരി കൃഷിയിറക്കിയത്. പെരിന്തൽമണ്ണ ബ്ലോക്കിലായിരുന്നു ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 22.5 ഏക്കറിൽ നടത്തിയ കൃഷിയിൽ നിന്ന് 30,000 കിലോ വെളളരി ലഭിച്ചു.
ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെയും കൃഷിവകുപ്പിന്റെയും മേൽനോട്ടത്തിലാണ് വിത്ത് വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഗുണമേന്മയുള്ള നാടൻ ഉല്പന്നങ്ങളാണ് കുടുംബശ്രീ വിപണന മേളകളിൽ എത്തിയിട്ടുളളത്. വിഷുക്കണി കിറ്റുകൾക്കും നിരവധി ആവശ്യക്കാരുണ്ട്. കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക കൂടിയാണ് മേളയുടെ ലക്ഷ്യം.
ഭാഗ്യ സുധീഷ്, വെളിയംങ്കോട് സി.ഡി.എസ് ചെയർപേഴസൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |