
പാലക്കാട്: കൊടുംചൂടിൽ ജില്ലയിൽ വിവിധയിടങ്ങളിൽ തീപിടിത്തം വർദ്ധിക്കുന്നു. ഈ മാസം എലപ്പുള്ളി നോമ്പിക്കോട്, പള്ളത്തേരി, പുതുശ്ശേരി പഞ്ചായത്തിലെ കൊയ്യാമരക്കാട്, വേനോലി, ഐ.ഐ.ടി പരിസരം, കിൻഫ്ര, ബെമൽ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് പുൽക്കാടുകളും മരങ്ങളുമാണ് കത്തിനശിച്ചത്. വിവിധയിടങ്ങളിൽ ഒരേ സമയത്തുണ്ടാകുന്ന തീപിടിത്തത്തിൽ ഓടിയെത്തി തളർന്നിരിക്കുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. വലിയ തീപിടിത്തങ്ങൾ സംഭവിക്കുമ്പോൾ പാലക്കാട്, ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും കഞ്ചിക്കോട് മേഖലയിലെത്താറുണ്ട്. ഇതിനെല്ലാം പുറമെ കഞ്ചിക്കോട് വ്യവസായ സ്ഥാപനങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന തീപിടിത്തവും തലവേദനയാണ്. കഞ്ചിക്കോട് സാറ്റലൈറ്റ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാണ്.
വെള്ളത്തിനായി നെട്ടോട്ടം
വേനലെത്തുമ്പേഴേക്കും വെള്ളത്തിനായി പരക്കം പായുകയാണ് ജില്ലയിലെ അഗ്നിശമനസേന യൂണിറ്റുകൾ. വേനൽ കാലത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫോൺ വിളികളെത്തുന്ന നിലയമാണ് ഷൊർണൂരിലേത്. നിലവിൽ ജലഅതോറിറ്റിയുടെ വെള്ളം ലഭ്യമാണെങ്കിലും ഇടയ്ക്കിടെയുള്ള പൈപ്പ് പൊട്ടലും മോട്ടർ തകരാറുമാണ് തിരിച്ചടിയാകുന്നത്. അടിയന്തര സാഹചര്യത്തിൽപോലും ദ്രുതഗതിയിൽ പ്രശ്നം പരിഹരിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി നഗരസഭകളും 10 പഞ്ചായത്തുകളും ഷൊർണൂർ അഗ്നിശമന യൂണിറ്റിന് കീഴിലാണുള്ളത്. തൃശൂർ ജില്ലയുടെ ചെറുതുരുത്തി പോലുള്ള പ്രദേശങ്ങൾക്കും ഷൊർണൂരിൽ നിന്നുള്ള യൂണിറ്റാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒരു വർഷത്തിൽ 350 ലധികം ഫോൺ വിളികളാണ് ഇവിടെ എത്തുന്നത്. ഇതിൽ 200 ൽ അധികം ഫോൺ വിളികളും ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. 50 ലധികം ഉദ്യോഗസ്ഥരുള്ള നിലയത്തിൽ അവരുടെ ആവശ്യങ്ങൾക്കായി കുഴൽ കിണറിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
വേനലിൽ ശ്രദ്ധിക്കാം
ചപ്പുചവറുകൾ കത്തിക്കുന്നത് ഒഴിവാക്കുക
വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക
തീപിടിത്തമുണ്ടാകുമ്പോൾ പ്രഥമ നടപടികൾ എടുക്കാൻ സ്വയം സന്നദ്ധനാകുക
വ്യവസായ മേഖലയിൽ നിർബന്ധമായും ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുക.
തീപിടിത്തമുണ്ടാകുമ്പോൾ ഫയർ യൂണിറ്റ് വാഹനത്തിൽ എളുപ്പത്തിൽ വെള്ളം നിറക്കാൻ ഇതിലൂടെ സാധിക്കും
വ്യവസായ സ്ഥാപനങ്ങൾ പരിസരത്ത് ഉണങ്ങിയ പുല്ല്, പാഴ്‌ച്ചെടികൾ എന്നിവ വെട്ടി വൃത്തിയാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |