പാലക്കാട്: കാലവർഷം ശക്തി പ്രാപിക്കാത്തതിനാൽ കേരളത്തിൽ ഇക്കുറി 28 ശതമാനം മഴക്കുറവ്. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ ജൂൺ ഒന്നുമുതൽ ജൂലായ് 6 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 799.6 മില്ലിമീറ്റർ ആണ്. പെയ്തതാകട്ടെ 574.1 മില്ലിമീറ്റർ മാത്രം. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളൊഴികെ മറ്റിടങ്ങളിലെല്ലാം മഴ കുറഞ്ഞു. കൂടുതൽ മഴ ലഭിച്ചത് തലസ്ഥാനത്താണ്. ഈ കാലയളവിൽ ലഭിക്കണ്ടിയിരുന്നത് 359.5 എം.എം ആണെങ്കിൽ ലഭിച്ചത് 373.6 എം.എം ആണ്. നാല് ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം മഴക്കുറവ് വയനാട് ജില്ലയിലാണ്. 59 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട് ജില്ലയിൽ 33 ശതമാനം മഴക്കുറവുണ്ട്. ഇൗ ദിവസങ്ങൾ സാധാരണ 585.2മില്ലിമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ആവശ്യം. പെയ്തത് 38.36 എം.എം മാത്രം. ആദ്യ ആഴ്‌ചയിൽ മഴ തുടർച്ചയായി പെയ്തെങ്കിലും പിന്നീട് കുറയുകയായിരുന്നു. പിന്നീട് ഇന്നലെയാണ് ജില്ലയിൽ പകൽ മുഴുവനും മഴ പെയ്തത്. മഴ കുറഞ്ഞതോടെ മലമ്പുഴ ഉൾപ്പെടെയുള്ള ഡാമുകളിലും വെള്ളം ശേഖരിക്കാനായില്ല. വേനലിൽ ജില്ലയിലെ മുഴുവൻ ഡാമുകളിലും വെള്ളം താഴ്‌ന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ മേയ് അവസാനത്തോടെ ആവശ്യത്തിന് വെള്ളം നിറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് ജൂലായിൽ മുഴുവൻ ഡാമുകളുടെ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ കുടിവെള്ള ആവശ്യത്തിന് മാത്രമാണ് വെള്ളം പുറത്ത് വിടുന്നത്. മഴ ദൗർലഭ്യത്തിനൊപ്പം ഡാമുകളിൽ നിന്നുള്ള കനാൽ വെള്ളവും നിലച്ചതോടെ നെൽകൃഷി അവതാളത്തിലായി. ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ കൃഷി നല്ല രീതിയിൽ മുന്നോട്ടുപോകൂ. അതേസമയം ജില്ലയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |