
പത്തനംതിട്ട : മയക്കുമരുന്നു മാഫിയകളെ തളയ്ക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ആഞ്ഞടിക്കുന്നു. ജില്ലയിൽ നാനൂറിലേറെ യുവാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലാകുന്നവരുടെ കൂട്ടാളികളും മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയവരും നിരീക്ഷണ പട്ടികയിലുണ്ട്. ജില്ലയിലെമ്പാടും തൂഫാൻ ഓപ്പറേഷൻ വ്യാപിപ്പിച്ചു. ജില്ലയിലേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന റൂട്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
വിനോദ സഞ്ചാരകേന്ദ്രങ്ങൾ, യുവാക്കൾ കളിക്കുന്ന മൈതാനങ്ങൾ, കോളേജ് പരിസരങ്ങൾ, ആഘോഷ സ്ഥലങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലാണ്. റാന്നിയിലും തിരുവല്ലയിലും അടൂരിലും കലഞ്ഞൂരിലും പൊലീസിന്റെ പ്രത്യേക നിരീക്ഷകസംഘങ്ങളെ നിയോഗിച്ചു.
യുവതികളും നിരീക്ഷണത്തിൽ
മയക്കുമരുന്നു വിതരണസംഘത്തിൽ യുവതികളുമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാന്നിയിലും അടൂരിലും യുവതികളെ പിടികൂടിയിരുന്നു. ഇവരുടെ ശൃംഖലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.
ബാങ്ക് ഇടപാടുകൾ പരിശോധിക്കും
അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മയക്കു മരുന്നുകൾ വിൽപ്പന നടത്തിയതിന്റെ പണം ഗൂഗിൾ പേ മുഖേന കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിരീക്ഷണത്തിലുള്ളവരുടെയും ബാങ്ക് രേഖകൾ പരിശോധിക്കുന്നുണ്ട്. കഞ്ചാവിന് 10 ഗ്രാമിന് 600 - 700 രൂപ വരെ ഇടാക്കുന്നുണ്ട്. എം.ഡി.എം.എയ്ക്ക് ഗ്രാമിന് പല രീതിയിൽ വില ഈടാക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
1.ജില്ലയിൽ ഡ്രഗ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തും.
2. ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസലിംഗ് നൽകും
3.ടൂറിസം കേന്ദ്രങ്ങളിൽ കർശന പരിശോധന.
4. കുട്ടികൾക്ക് പ്രത്യേക കൗൺസലിംഗ് നൽകും.
ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾ ശക്തിപ്പെടുത്തും.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടത്തും.
ആർ.ആനന്ദ്, ജില്ലാ പൊലീസ് മേധാവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |