
പത്തനംതിട്ട: പതിനൊന്നുപേർ പീഡിപ്പിച്ചെന്ന് ഒൻപതാം ക്ളാസുകാരി കൂടൽ പൊലീസിന് നൽകിയ വ്യാജ പരാതിയെപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ പൊലീസ്. കോന്നി ഡിവൈ.എസ്.പി എം.എം.ജോസിനാണ് അന്വേഷണച്ചുമതല. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുകയായിരുന്നു. പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പാെലീസിനോട് പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർതമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകസംഘം അന്വേഷിക്കും.
സഹാപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രണയനൈരാശ്യത്തിന് പതിനൊന്നു പേർക്കെതിരെ പെൺകുട്ടി പീഡന പരാതി നൽകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന്, എസ്.ഐയെ അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കി. മർദ്ദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ചുപഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ഈ പരിചയംവച്ചാണ് തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
ഡി.ജി.പി റിപ്പോർട്ട് തേടി
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട എസ്.പി ആർ.ആനന്ദിനോട് ആവശ്യപ്പെട്ടു. ഇന്ന് റിപ്പോർട്ട് നൽകിയേക്കും.
യുവാവിന്റെ ആരോപണം അന്വേഷിക്കും
കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. കൂടൽ പൊലീസിനെതിരെ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
പെൺകുട്ടിക്കെതിരെ പരാതി നൽകും
പത്തനംതിട്ട: വ്യാജപീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിറുത്തി. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പൊലീസ് സമ്മതിച്ചില്ലെന്ന് ആക്ഷേപമുയർന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
1.പൊലീസ് മർദ്ദനത്തിന് ഇരയായ യുവാവ് പെൺകുട്ടിക്കെതിരെ ഇന്ന് പരാതി നൽകും.
2.ആരോപണ വിധേയനായ എസ്.ഐയെ അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |